ഏഴുവര്‍ഷം നീണ്ട വിചാരണ പൂര്‍ത്തിയാക്കി; നടി ആക്രമിക്കപ്പെട്ട കേസ് മെയ് 21ന് പരിഗണിക്കും; ദിലീപ് വീണ്ടും അകത്താകുമോ?

കൊച്ചി: ഏഴുവര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷം നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി. നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം പൂര്‍ത്തിയായത്. ഇതുവരെയുള്ള വാദത്തില്‍ ആവശ്യമെങ്കില്‍ കോടതി വ്യക്തത തേടും. അതിനായി മേയ് 21ന് കേസ് വീണ്ടും പരിഗണിക്കും. തുടര്‍ന്ന് കേസില്‍ വിധി പറയാനായി മാറ്റും. എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദമാണ് ആദ്യം പൂര്‍ത്തിയായത്. പിന്നാലെ പ്രോസിക്യൂഷന്റെ മറുപടി വാദവും 10 ദിവസത്തിനകം പൂര്‍ത്തിയാക്കി. നടന്‍ ദിലീപ് ഉള്‍പ്പടെ ഒമ്പത് പ്രതികളാണ് കേസിലുള്ളത്.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമണത്തിന് ഇരയായത്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്.

നടിയെ ലൈംഗികമായി ആക്രമിക്കാന്‍ ദിലീപ് ഒന്നരകോടി രൂപയാണ് നല്‍കിയതെന്ന് കേസിലെ മുഖ്യപ്രതിയും ക്വട്ടേഷന്‍ നേതാവുമായ പള്‍സര്‍ സുനി സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ദിലീപ് കേസില്‍ നിന്ന് തടിയൂരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് അന്വേഷണസംഘവും പറയുന്നത്. സുപ്രധാന വിധിക്കായി കാത്തിരിക്കുകയാണ് കേരളം.

© 2025 Live Kerala News. All Rights Reserved.