കടുത്ത ചൂടിലുരുകി കേരളം; പാലക്കാടും മലപ്പുറവും ഡെയ്ഞ്ചര്‍ സോണില്‍; യു വി ഇന്‍ഡക്‌സ് അഞ്ചിന് മുകളിലായാല്‍ അപകടം

തിരുവനന്തപുരം: കടുത്ത വേനലില്‍ മണ്ണുവേവുന്ന കേരളത്തില്‍ ജനജീവിതം ദുസ്സഹം. ആശങ്ക വര്‍ധിപ്പിച്ച് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നുള്ള വികിരണ തോത് കുത്തനെ ഉയരുന്നുണ്ട്. ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ യുവി സൂചികയില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ഈ രണ്ടു ജില്ലകളിലും യുവി തോത് 11 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ രാവിലെ 11 നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവര്‍ത്തിച്ചിട്ടുണ്ട്.

യുവി സൂചികയില്‍ കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, ഇടുക്കി ജില്ലകളില്‍ യുവി വികരണ തോത് 10 രേഖപ്പെടുത്തിയപ്പോള്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 9 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 8 ആണ് യുവി ഇന്‍ഡക്‌സ്.

കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ യുവി തോത് 7 രേഖപ്പെടുത്തിയിതിനാല്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ യുവി വികിരണ തോത് 6 ആണ്. കാസര്‍കോടാണ് ഏറ്റവും കുറവ് യുവി തോത്.

യുവി ഇന്‍ഡക്‌സ് 5ന് മുകളിലേക്കു പോയാല്‍ അപകടകരമാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. വെയിലിന് ഒപ്പം എത്തുന്ന തരംഗ ദൈര്‍ഘ്യം കുറഞ്ഞ വികിരണമാണ് യുവി. അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയും വായുമണ്ഡലവും ജലതന്മാത്രകളും എല്ലാം കടന്നു ഭൂമിയില്‍ എത്തുന്ന ഇവ ശരീരത്തില്‍ വൈറ്റമിന്‍ ഡി നിര്‍മിക്കാന്‍ നല്ലതാണെങ്കിലും താപനില ഉയര്‍ന്നാല്‍ മാരകമാണ്.

© 2025 Live Kerala News. All Rights Reserved.