വയനാട് ദുരന്തം; ആളുകളുടെ സ്വകാര്യത പരിഗണിക്കണം; ക്യാമ്പുകളിലേക്കുള്ള അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ ജില്ലയിലെ വിവിധയിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ സ്വകാര്യത പരിഗണിക്കണമെന്നും ക്യാമ്പുകളിലേക്കുള്ള അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ക്യാമ്പുകള്‍ വീടാണെന്ന് കണ്ടായിരിക്കണം ഇടപെടേണ്ടത്.

ക്യാമ്പുകളില്‍ കഴിയുന്നവരുടെ സ്വകാര്യതയ്ക്ക് വിലകല്‍പ്പിക്കണം. ക്യാമ്പുകളില്‍ കഴിയുന്നവര്‍ വലിയ മാനസിക വിഷമത്തിലാണുള്ളത്. ക്യാമ്പുകളില്‍ പോയി അഭിമുഖം എടുക്കുന്നത് ഒഴിവാക്കണം. ക്യാമ്പിൽ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ഇന്ന് 14 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മലപ്പുറ ജില്ലയിൽ നിന്ന് മൂന്നെണ്ണവും വയനാട്ടിലെ ദുരന്തമേഖലയില്‍ നിന്ന് 11 എണ്ണവും കണ്ടെത്തി. സ്കൂള്‍ നിലനിന്നിരുന്ന സ്ഥലത്ത് നിന്ന് മാത്രം എട്ട് മൃതദേഹം കണ്ടെത്തി. നാലുപേരെ ഇന്ന് ജീവനോടെ പടവെട്ടിക്കുന്നിൽ നിന്ന് രക്ഷിക്കാനായി.

നിലവില്‍ 597 കുടുംബങ്ങളാണ് ക്യാമ്പുകളില്‍ കഴിയുന്നത്. 17 ക്യാമ്പുകളാണ് ചൂരല്‍മല, മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ആകെ 2303 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ക്യാമ്പുകളിൽ ആവശ്യത്തിന് സാധനങ്ങൾ ഉണ്ട്. സാധനങ്ങൾ അതാത് ജില്ലാ കളക്ടറേറ്റുകളിൽ നൽകണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.ഇനി കൂടുതൽ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.മന്ത്രി എകെ ശശീന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

© 2025 Live Kerala News. All Rights Reserved.