മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ശുഭകരമെന്ന് ലത്തീന്‍ കത്തോലിക്കാസഭ വക്താവ്

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടന്ന ചര്‍ച്ച ശുഭകരമായിരുന്നെന്ന് ലത്തീന്‍ കത്തോലിക്കാസഭ വക്താവ്. മുഖ്യമന്ത്രി ശ്രദ്ധാപൂര്‍വം എല്ലാ പ്രശ്‌നങ്ങളും കേട്ടു. അദ്ദേഹത്തില്‍ നിന്ന് അനുകൂല നടപടി പ്രതീക്ഷിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു.

പദ്ധതി കരാര്‍ ഒപ്പിടുന്ന ദിവസം പദ്ധതിക്കെതിരെ സമരം പ്രഖ്യാപിക്കാന്‍ ഒരുങ്ങിയ ലത്തീന്‍ കത്തോലിക്കാസഭയെ അനുനയിപ്പിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവരെ കണ്ടത്. അതിനുമുമ്പ് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ആര്‍ച്ച് ബിഷപ്പ് സുസെപാക്യവുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. അദാനി വിഴിഞ്ഞം പോര്‍ട്‌സ് സി.ഇ.ഒ സന്തോഷ് മഹാപത്രയ്ക്ക് ഒപ്പമാണ് ചീഫ് സെക്രട്ടറി ബിഷപ്പിനെ കണ്ടത്.

ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ച ഔദ്യോഗികമായിരുന്നില്ലെന്ന് ജിജി തോംസണ്‍ പറഞ്ഞു. സന്ദര്‍ശനത്തിനിടെ തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്കുള്ള പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. സര്‍ക്കാരില്‍ ആലോചിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താമെന്ന് അറിയിക്കുകയും ചെയ്തു അദ്ദേഹം പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.