ദത്ത് വിവാദം; കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയെടുക്കാതെ സര്‍ക്കാര്‍; പോരാട്ടം തുടരുമെന്ന് അനുപമ

തിരുവനന്തപുരം:അനുപമയ്ക്ക് കുഞ്ഞിനെ തിരിച്ചുകിട്ടിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള തുടര്‍ സമരപരിപാടി അനുപമ ഇന്ന് പ്രഖ്യാപിക്കും. സമരസമിതിയുമായി ആലോചിച്ച ശേഷമായിരിക്കും സമരരീതി പ്രഖ്യാപിക്കുക. കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ സിഡബ്ല്യൂസി ചെയര്‍പേഴ്‌സണ്‍ സുനന്ദ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് വന്നിട്ടും സര്‍ക്കാരും ശിശുക്ഷേമ സമിതി അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രിയും സംഭവത്തില്‍ മൗനം തുടരുകയാണ്. കുഞ്ഞിനെ വിട്ടു കിട്ടാനായി ഈ മാസം 11 മുതലാണ് അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ പന്തല്‍ കെട്ടി സമരം തുടങ്ങിയത്. വഞ്ചിയൂര്‍ കുടുംബകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഇന്നലെ അനുപമയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടിയെങ്കിലും കുഞ്ഞിനെ തന്നില്‍ നിന്നും അകറ്റിയവര്‍ക്കെതിരെ നടപടി ഉണ്ടാകുന്നതുവരെ പോരാട്ടം തുടരാനാണ് അനുപമ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.