ദത്ത് വിവാദം; മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നു;പി.കെ ശ്രീമതിയുടെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ പി.കെ ശ്രീമതിയും അനുപമയും തമ്മിലെ ഫോണ്‍ സംഭാഷണം പുറത്ത്. മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നതായി സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതിയുടെ ശബ്ദരേഖ. അവര്‍ കുട്ടിയുടെ അച്ഛനും അമ്മയുമാണ്, അവരുടെ വിഷയം അവര്‍ പരിഹരിക്കട്ടേയെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ റോളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതായി പി.കെ ശ്രീമതി പറഞ്ഞു. എന്നാല്‍ വിവാദം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ ശ്രദ്ധയില്‍പെട്ടെന്നും, അനുപമയ്ക്ക് അനുകൂല നിലപാടെടുത്തെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവശേഷം ആശുപത്രിയില്‍ നിന്ന് പോകുന്ന വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്റെ അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയെന്നായിരുന്നു അനുപമയുടെ പരാതി. ദത്ത് വിവാദത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലാതായപ്പോഴാണ് അനുപമ പി.കെ.ശ്രീമതിയെ സമീപിച്ചത്. സെപ്തംബറില്‍ നടന്ന ഒരു ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്ത് വന്നത്.

© 2025 Live Kerala News. All Rights Reserved.