ബ്ലോക്കുകളുടെ പുനര്‍നിര്‍ണയം വൈകുന്നു; തദ്ദേശ തിരഞ്ഞടുപ്പ് വിജ്ഞാപനം വൈകിയേക്കും

 

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പ്രതീക്ഷിച്ചതിലും വൈകാന്‍ സാധ്യത. ബ്ലോക്കുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ വൈകുന്നതാണ് കാരണം. ബ്ലോക്കുകളുടെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുന്ന ജോലികള്‍ ആരംഭിച്ചിട്ടില്ല. രൂപീകരണത്തില്‍ ഉണ്ടായ കാലതാമസത്തെത്തുടര്‍ന്ന് പഞ്ചായത്ത് മുനിസിപ്പാലിറ്റി കോര്‍പ്പറേഷനുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയ ജോലികളും പൂര്‍ത്തിയായിട്ടില്ല. തീരുമാനം നീണ്ടാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.

രാഷ്ട്രീയ തര്‍ക്കങ്ങളെത്തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ രൂപീകരണത്തില്‍ കാലതാമസം ഉണ്ടായതോടെയാണ് അതിര്‍ത്തിനിര്‍ണയ ജോലികള്‍ പൂര്‍ത്തിയാക്കുന്നത് വൈകുന്നത്. 3150 പരാതികളാണ് കമ്മീഷന് ലഭിച്ചത്. ഇവ ഏറെക്കുറെ പരിഹരിക്കാന്‍ കഴിഞ്ഞെങ്കിലും അതിര്‍ത്തി നിര്‍ണയത്തിനനുസരിച്ച് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച് ബൂത്തുകള്‍ നിര്‍ണയിക്കുന്ന ജോലികള്‍ തീരാന്‍ ഇനിയും സമയമെടുക്കും.

ബ്ലോക്കുകളുെട പുനര്‍ നിര്‍ണയമാണ് കൂടുതല്‍ പ്രശ്‌നം. 152 ബ്ലോക്ക് പഞ്ചായത്തുകള്‍ പുനര്‍രൂപീകരിച്ച് ഫൈനല്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുകയും അംഗങ്ങളുടെ എണ്ണം നിശ്ചയിക്കുകയും വേണം. ഇതു ചെയ്യേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ നടപടികളില്‍ വേഗതയില്ല.

ഒക്ടോബര്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്തി നവംബര്‍ ഒന്നിന് മുന്‍പായി ഭരണസമിതികള്‍ അധികാരമേല്‍ക്കണം. സര്‍ക്കാര്‍ തീരുമാനം വൈകിയാല്‍ കമ്മീഷന്റെ പ്രവര്‍ത്തനം താളംതെറ്റും. പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട പരാതികളും വര്‍ധിക്കും. പുനര്‍ നിര്‍ണയ ജോലികള്‍ പൂര്‍ത്തിയാക്കി വിജ്ഞാപനം പുറപ്പെടുവിക്കുന്നത് വൈകാനാണ് സാധ്യതയെന്ന് കമ്മീഷന്‍ അധികൃതരും വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ തീരുമാനമെടുത്ത് കമ്മീഷനെ അറിയിച്ചാല്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ അതിര്‍ത്തികള്‍ വേഗത്തില്‍ പുനര്‍നിര്‍ണയിക്കാന്‍ കഴിയും. എന്നാല്‍, തീരുമാനം വൈകുകയാണ്. തിരഞ്ഞെടുപ്പിന്റെ തീയതി നീട്ടാന്‍ കഴിയാത്തതിനാല്‍ മെല്ലെപോക്ക് പ്രശ്‌നം സൃഷ്ടിക്കുംകമ്മീഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

© 2025 Live Kerala News. All Rights Reserved.