ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍;സത്യപ്രതിജ്ഞ നീട്ടാന്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം;തിരിച്ചടിയായി അനധികൃത സ്വത്തു സമ്പാദന കേസ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികല നടരാജന്റെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍.ശശികലയ്‌ക്കെതിരായ അനധികൃത സ്വത്തു കേസില്‍ സുപ്രീംകോടതി വിധി പറയാനിരിക്കുന്നതാണു ഊരാക്കുടുക്കായത്.തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു അറ്റോര്‍ണി ജനറലുമായി ചര്‍ച്ച ചെയ്തു. അനധികൃത സ്വത്തുകേസില്‍ സുപ്രീംകോടതി വിധി വന്ന ശേഷം സത്യപ്രതിജ്ഞ നടത്തിയാല്‍ മതിയെന്ന് അദ്ദേഹം നിയമോപദേശം നല്‍കിയതായാണ് സൂചന. ഇതോടെ സത്യപ്രതിജ്ഞ ഓരാഴ്ച്ചയെങ്കിലും നീണ്ടേയ്ക്കും. ഡല്‍ഹിയില്‍നിന്ന് ചൊവ്വാഴ്ച ചെന്നൈയിലത്തൊനിരുന്ന ഗവര്‍ണര്‍ യാത്ര മാറ്റി മുംബൈക്ക് പോയി. സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ സമയം നല്‍കിയിട്ടുമില്ല. മുഖ്യമന്ത്രിസ്ഥാനത്തുനിന്നുള്ള ഒ. പന്നീര്‍സെല്‍വത്തിന്റെ രാജി ഗവര്‍ണര്‍ സ്വീകരിക്കുകയും പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലാകുകയും ചെയ്തതോടെ സംസ്ഥാനം ഭരണപ്രതിസന്ധിയിലായി.അണ്ണാ ഡി.എം.കെയുടെ നിയമസഭ കക്ഷി നേതാവായി ശശികലയെ തെരഞ്ഞെടുത്ത ഞായറാഴ്ച പന്നീര്‍സെല്‍വം രാജി സമര്‍പ്പിച്ചിരുന്നു. രാജി സ്വീകരിച്ച ഗവര്‍ണര്‍, കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ പന്നീര്‍സെല്‍വത്തോട് നിര്‍ദേശിച്ചു.

© 2025 Live Kerala News. All Rights Reserved.