22 മലയാളികള്‍ ഐഎസിലുണ്ടെന്ന് പിടിയിലായ മലയാളി ഭീകരന്‍ സുബ്ഹാനിയുടെ വെളിപ്പെടുത്തല്‍;ഇവര്‍ അഫ്ഗാനിസ്താനില്‍ ഐഎസിനുവേണ്ടി പോരാടുകയാണ്

ന്യൂഡല്‍ഹി: 22 മലയാളികള്‍ ഐഎസിലുണ്ടെന്ന് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്ന് പിടിയിലായ മലയാളി ഭീകരന്‍ സുബ്ഹാനി ഹാജാ മൊയ്തീന്‍ അന്വേഷണ സംഘത്തിനോട് വെളിപ്പെടുത്തി. മലയാളികളുള്‍പ്പെടെ അറുപതിലധികം ഇന്ത്യക്കാര്‍ ഐഎസില്‍ ചേര്‍ന്നു. ഇവര്‍ അഫ്ഗാനിസ്താനില്‍ ഐഎസിനുവേണ്ടി പോരാടുകയാണെന്നും സുബ്ഹാനി വെളിപ്പെടുത്തി.ഐ.എസ് നിയന്ത്രണത്തിലുള്ള സിറിയയിലെ റാഖയിലാണ് ഇന്ത്യയില്‍ നിന്നുള്ള ഭീകരര്‍ കൂടുതലും ഉള്ളതെന്നും ഇയാള്‍ പറയുന്നു. സുബ്ഹാനിയുടെ വെളിപ്പെടുത്തല്‍ സത്യമാണോയെന്ന് അറിയാന്‍ രഹസ്യാന്വേഷണ സംഘങ്ങള്‍ അന്വേഷണം ആരംഭിച്ചു. 7000 മുതല്‍ 10,000 വരെ ഭീകരര്‍ റാഖയില്‍ ഉണ്ടെന്നാണ് ഇയാള്‍ പറയുന്നത്. റാഖയിലേക്ക് വരാനുള്ള മറ്റ് ഐ.എസുകാരുടെയും അവരുടെ കുടുംബങ്ങളുടെയും ശ്രമം ഇറാഖി സേനയുടെ മുന്നേറ്റത്തോടെ തടയപ്പെട്ടിരിക്കാമെന്നും സുബ്ഹാനി പറയുന്നു.ഇയാളില്‍ നിന്ന് ഇന്ത്യയിലെ ഐ.എസ് റിക്രൂട്ട്‌മെന്റിന്റെ നിര്‍ണായക വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. ഐഎസ് ഭീകരരോടൊപ്പമുണ്ടായിരുന്ന സമയങ്ങളില്‍ ദിവസം രണ്ട് നേരമായിരുന്നു ഭക്ഷണം ലഭിച്ചിരുന്നത്. പകല്‍ 10മണിക്കും പിന്നീടി സൂര്യന്‍ അസ്തമിച്ചതിന് ശേഷവുമായിരുന്നു ഭക്ഷണം.ഉമര്‍ ഇബ്‌നു ഖാതിബ് ഖാതിബ എന്ന ഗ്രൂപ്പിലായിരുന്നു താന്‍ ഉണ്ടായിരുന്നത്. ഫ്രഞ്ച്കാരനായ അബു സുലൈമാന്‍ അല്‍ ഫ്രാന്‍സിസി എന്നയാളായിരിന്നു ഇതിന്റെ നേതാവെന്നും സുബ്ഹാനി പറയുന്നു. എ.കെ 47 റൈഫിള്‍, ഗ്രനേഡുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവ ഉപയോഗിക്കാനും പരിശീലിപ്പിച്ചതായും ആയുധങ്ങള്‍ കൂട്ടിയോജിപ്പിക്കാനുള്ള പരിശീലനങ്ങള്‍ നല്‍കിയതായും സുബ്ഹാനി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.