നെഞ്ചുപൊട്ടുന്ന വിധി; ഒന്നുമറിയാത്ത വക്കീലിനെ കൊണ്ടുനിര്‍ത്തി കേസ് കുഴച്ചുമറിച്ചു; മകള്‍ക്ക് നീതി ലഭിക്കാന്‍ എവിടെവരെ പോകാന്‍ പറ്റുമോ അവിടെ വരെ പോകുമെന്നും സൗമ്യയുടെ അമ്മ

പാലക്കാട്: സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതറിഞ്ഞ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് സൗമ്യയുടെ അമ്മ സുമതി. നെഞ്ചുപൊട്ടന്ന വിധിയാണ് സുപ്രീം കോടതിയുടേതെന്ന് സൗമ്യയുടെ അമ്മ. ഒന്നുമറിയാത്ത വക്കീലിനെ കൊണ്ടുനിര്‍ത്തി കേസ് കുഴച്ചുമറിച്ചു.’എന്റെ കുട്ടിക്ക് നീതി ലഭിക്കാന്‍ എവിടെവരെ പോകാന്‍ പറ്റുമോ അവിടെ വരെ പോകും.’ എന്നും അവര്‍ പറഞ്ഞു. ‘ കീഴ്‌ക്കോടതിയിലും ഹൈക്കോടതിയിലും കേസു വാദിച്ച അതേ വക്കീലിനെ തന്നെ സുപ്രീം കോടതിയിലും കേസ് ഏല്‍പ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിക്കാമെന്നു പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഭരണം മാറിയതോടെ വക്കീലിനെ മാറ്റി. ഇതൊന്നും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല.’ സുമതി പറയുന്നു. ഒന്നും രണ്ടും നാലും തെളിവുകളല്ല. ഒരുപാട് തെളിവുകളുണ്ട്. എന്റെ കുട്ടിയുടെ നഖത്തിലുള്ള അയാളുടെ മാംസം. അവന്‍രെ മുടിയടക്കം എന്റെ കുട്ടിയുടെ ശരീരത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഏറ്റവും വലിയ തെളിവ് എന്റെ കുട്ടിയുടെ നഖത്തിലുണ്ടായിരുന്ന അയാളുടെ മാംസമാണ്.’ അവര്‍ വ്യക്തമാക്കി. ‘ഇതിന്റെയൊക്കെ പിന്നില്‍ ആരെല്ലാമോ ഉണ്ടെന്നത് വ്യക്തമാണ്. എന്റെ മകള്‍ കൊല്ലപ്പെട്ട 2011 മുതല്‍ ഇന്നുവരെ ഞാന്‍ ആഗ്രഹിച്ചതാണ് ഇനിയൊരു സൗമ്യ ഉണ്ടാവരുതെന്ന്. ഇനിയും സൗമ്യമാര്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടി എവിടെ വരെ പോകാനും ഞാന്‍ തയ്യാറാണെന്നും സുമതി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.