അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി നബാം തുകി രാജിവെച്ചു; വിശ്വാസവോട്ട് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ നാടകീയ നീക്കം; പെമ ഖണ്ഡു നിയമസഭാ കക്ഷി നേതാവ്

ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശില്‍ ഇന്ന് വിശ്വാസവോട്ട് തേടുന്നതിന് മണിക്കൂറുകള്‍മാത്രം ശേഷിക്കേയാണ് കോണ്‍ഗ്രസിന്റെ നാടകീയ നീക്കം. അരുണാചല്‍ മുഖ്യമന്ത്രി നബാം തുകി രാജിവെച്ചു. നബാം തുകിയോട് വിശ്വാസവോട്ട് തേടാന്‍ സുപ്രീംകോടതി വിധിച്ചെങ്കിലും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ കുറവാണെന്നതാണ് രാജിയിലേക്കു നയിച്ചത്. അതേസമയം, തുകിക്കു പകരം കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായി പെമ ഖണ്ഡുവിനെ പാര്‍ട്ടി രാവിലെ നടന്ന ചര്‍ച്ചയില്‍ നിശ്ചയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തുകിയുടെ രാജി. ഇന്നുച്ചയ്ക്കു നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ തുകിക്ക് പകരം പെമ ഖണ്ഡുവിനെ നിയമസഭാകക്ഷി നേതാവാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. വിമത കോണ്‍ഗ്രസ് എംഎല്‍എ മാര്‍ ഉള്‍പ്പെടെ നടത്തിയ യോഗത്തിലായിരുന്നു പുതിയ തീരുമാനം. വിമതരെ ഒപ്പം നിര്‍ത്താനുള്ള നീക്കമാണിത് എന്നാണ് സൂചന. വിശ്വാസ വോട്ടെടുപ്പിന് പത്തു ദിവസത്തെ സാവകാശം വേണമെന്ന നബാം തുകിയുടെ ആവശ്യം തള്ളി ശനിയാഴ്ച തന്നെ നിയമസഭയില്‍ വിശ്വാസം തെളിയിക്കണമെന്ന് ആക്ടിങ് ഗവര്‍ണര്‍ തഥാഗത റോയ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കുകായയിരുന്നു.

© 2025 Live Kerala News. All Rights Reserved.