ബോക്‌സിംഗില്‍ ഇതിഹാസം കുറിച്ച മുഹമ്മദലി ഇനി ഓര്‍മ്മ; അദേഹത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണിനി ഊര്‍ജ്ജം

ലോസ് ഏഞ്ചല്‍സ്: പാര്‍കിന്‍സണ്‍ രോഗത്തിന് ചികിത്സയിലായിരുന്ന ബോക്‌സിംഗ് താരം മുഹമ്മദലി (74) നിര്യാതനായി. അമേരിക്കയിലെ അരിസോണിലാണ് അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ബോക്‌സിങ് ചക്രവര്‍ത്തിയെന്ന വിശേഷണത്തിന് മുഹമദലിയോളം മറ്റാരും വന്നതുമില്ല. ‘ദ് ഗ്രേറ്റസ്റ്റ്’, ‘ദ് പീപ്പിള്‍സ് ചാംപ്യന്‍’ തുടങ്ങിയ ഓമനപ്പേരുകളില്‍ അറിപ്പെടുന്ന താരമായിരുന്നു അലി. 1960ലെ റോം ഒളിംപിക്‌സില്‍, തന്റെ 19ാം വയസില്‍ ലൈറ്റ് ഹെവിവെയ്റ്റ് (81 കിലോ) ബോക്‌സിംഗ് സ്വര്‍ണം നേടിയതോടെ ക്ലേ പ്രശസ്തിയിലേക്കുയര്‍ന്നു. 1964ല്‍ ഇസ്‌ലാം മതം സ്വീകരിച്ചതോടെ ക്ലേ, മുഹമ്മദ് അലിയായി. 1964ല്‍ ലോകകിരീടത്തില്‍ മുത്തമിട്ടു. എന്നാല്‍ 1967ല്‍ അദ്ദേഹത്തില്‍നിന്ന് അത് തിരിച്ചെടുക്കപ്പെട്ടത് വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന്. മൂന്നു വര്‍ഷത്തിനുശേഷം അലി റിങ്ങില്‍ മടങ്ങിയെത്തി. 1974 ഒക്‌ടോബര്‍ 30ന് അലി വീണ്ടും ലോകചാമ്പ്യന്‍ പട്ടം നേടി. ആറു മാസത്തിനു ശേഷം ലാസ് വെഗാസില്‍ റോണ്‍ ലൈലിയെ തോല്‍പിച്ച് കിരീടം നിലനിര്‍ത്തി. 1978ല്‍ 15 റൗണ്ട് മല്‍സരത്തില്‍ അലിയെ തോല്‍പിച്ച് ലിയോണ്‍ സ്പിങ്ക്‌സ് ലോക ചാംപ്യനായി. ഏതാനും മാസങ്ങള്‍ക്കുശേഷം സ്പിങ്ക്‌സിനെ തകര്‍ത്ത് അലി വീണ്ടും ലോക കിരീടം തിരിച്ചുപിടിച്ചു. 1981 അവസാനം കാനഡയുടെ ട്രവര്‍ ബെര്‍ബിക്കിനു കീഴടങ്ങിയതോടെ അലി തന്റെ കായികജീവിതം ഏതാണ്ട് അവസാനിപ്പിച്ചിരുന്നു. അദേഹത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ് ഇനി ആരാധകര്‍ക്ക് ഊര്‍ജ്ജം.

© 2025 Live Kerala News. All Rights Reserved.