രണ്ടാം ഭാര്യയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വത്തില്‍ അവകാശമുണ്ട്; അവിഹിത ബന്ധത്തില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്ക് പിതാവിന്റെ തൊഴില്‍ അവകാശപ്പെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: രണ്ടാം ഭാര്യയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പിതാവിന്റെ സ്വത്തില്‍ അവകാശമുള്ളത് നിയമാനുസൃതമാണെങ്കിലും അവിഹിത ബന്ധത്തിലോ രണ്ടാം ഭാര്യയിലോ ഉണ്ടാകുന്ന കുട്ടികള്‍ക്ക് പിതാവിന്റെ തൊഴിലില്‍ യാതൊരു അവകാശവുമില്ലെന്ന് മദ്രാസ് ഹൈക്കോടതി. രണ്ടാം ഭാര്യയിലുണ്ടായ കുട്ടികള്‍ക്ക് അച്ഛന്റെ ജോലി ലഭിക്കണമെന്ന വാദം തള്ളിക്കളഞ്ഞാണ് ജസ്റ്റിസ് പുഷ്പ സത്യനാരായണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിയമാനുസൃതം അംഗീകരിക്കപ്പെട്ട ബന്ധത്തിലുള്ള കുട്ടികള്‍ക്കുമാത്രമേ അച്ഛന്‍ ജോലിയിലിരിക്കെ മരിച്ചാല്‍ ആ ജോലിക്ക് അവകാശമുന്നയിക്കാനാവുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി.

ചെന്നൈയിലെ എം. മുത്തുരാജാണ് അച്ഛന്റെ ജോലിക്ക് അര്‍ഹനാണെന്ന് കാണിച്ച് കോടതിയെ സമീപിച്ചത്. മുത്തുരാജിന്റെ അച്ഛന്‍ മാലയപ്പന്‍ തമിഴ്‌നാട് പോലീസ് സര്‍വീസില്‍ സബ്് ഇന്‍സ്‌പെക്ടറായിരുന്നു. 2008 ല്‍ വാഹനാപകടത്തില്‍ മാലയപ്പന്‍ മരിച്ചു. തുടര്‍ന്ന് ജോലി അവകാശപ്പെട്ട് മുത്തുരാജ് സര്‍ക്കാറിനെ സമീപിച്ചെങ്കിലും അത് തള്ളി. മുത്തുരാജിന്റെ അമ്മയുടെ ചേച്ചിയെയാണ് മാലയപ്പന്‍ നിയമാനുസൃതം കല്യാണം കഴിച്ചത്. ഈ സ്ത്രീയില്‍ കുട്ടികളില്ലാതെ വന്നപ്പോള്‍ മാലയപ്പന്‍ അവരുടെ ഇളയ സഹോദരിയേയും കല്യാണം കഴിക്കുകയായിരുന്നു. താനും അമ്മയും അമ്മയുടെ ചേച്ചിയുമൊക്കെ ഒരു വീട്ടില്‍ത്തന്നെയാണ് കഴിയുന്നതെന്നും തനിക്ക് പിതാവിന്റെ ജോലി നല്‍കുന്നതില്‍ വിരോധമില്ലെന്ന് കാട്ടി അമ്മയുടെ ചേച്ചി സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നെന്നും മുത്തുരാജ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഏക ഭാര്യാത്വമാണ് സര്‍ക്കാര്‍ നയമെന്നും ഈ നയം നിലനില്‍ക്കുന്നിടത്തോളം കാലം ഹര്‍ജിക്കാരന്റെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.