ബിഹാറിലെ ഗ്രാമീണര്‍ മദ്യത്തിനായി നേപ്പാളിലേക്ക് പോകുന്നു; ഇതുവരെ അതിര്‍ത്തി കടന്ന 70 പേരെ പിടികൂടി

കഠ്മണ്ഡു: ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരേധനം ഏര്‍പ്പെടുത്തിയതോടെ ഗ്രാമീണര്‍ മദ്യത്തിനായി നേപ്പാളിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ അതിര്‍ത്തി ലംഘിച്ച് നേപ്പാളിലേക്ക് കടന്ന 70 ബിഹാര്‍ സ്വദേശികളെ കഴിഞ്ഞ ഒന്നര മാസത്തിനിടെ പിടികൂടിയതായി നേപ്പാള്‍ സ്ഥിരീകരിച്ചു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ബിഹാറുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ നേപ്പാളിലെ ജില്ലകളില്‍ നേപ്പാള്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. മദ്യം തേടി അതിര്‍ത്തി കടന്ന ഒന്‍പത് ഇന്ത്യക്കാരെ ഇക്കഴിഞ്ഞ ശനിയാഴ്ച പിടികൂടിയതായി നേപ്പാള്‍ പൊലീസ് അറിയിച്ചു. ഇവരെല്ലാം നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബിഹാറിലെ സിതാമാര്‍ഹി ഗ്രാമത്തില്‍ നിന്നുള്ളവരാണ്. ഇവരില്‍ നിന്ന് 1000 രൂപ വീതം പിഴയീടാക്കിയതായി അധികൃതര്‍ അറിയിച്ചു. നിയമവിരുദ്ധമായി ഇവര്‍ക്ക് മദ്യം നല്‍കിയ രണ്ട് കടയുടമകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ വര്‍ഷം ഏപ്രില്‍ അഞ്ചിനാണ് വിദേശമദ്യമുള്‍പ്പെടെയുള്ള എല്ലാ മദ്യങ്ങള്‍ക്കും ബിഹാറില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. നിയമമനുസരിച്ച് ബിഹാറുകളിലെ ബാറുകളിലോ ഹോട്ടലുകളിലോ പോലും മദ്യം വില്‍ക്കാനാകില്ല.

© 2025 Live Kerala News. All Rights Reserved.