ഇത് കാന്തപുരം മുസ്ല്യാര്‍ അറിഞ്ഞുകാണുമോ? 14 ടയറുള്ള ട്രക്ക് നിറയെ മദ്യവുമായെത്തിയ യോഗിതയുടെ ചങ്കൂറ്റത്തിന് കയ്യടിക്കാം; അഞ്ചരലക്ഷത്തിലധികം കിലോമീറ്റര്‍ ട്രക്കോടിച്ച ഉരുക്കുവനിത

പാലക്കാട്: സ്ത്രീകള്‍ ഭക്ഷണമുണ്ടാക്കിയും കുട്ടികളെ പെറ്റുകൂട്ടിയും വീട്ടിലിരിക്കേണ്ടവളാണെന്ന കാന്തപുരം അബുബക്കര്‍ മുസ്ല്യാരെ പോലുള്ള അറിവില്ലായ്മ അലങ്കാരമായി നടക്കുന്നവര്‍ ഇതറിയണം.14 ടയറുള്ള ട്രക്ക് നിറയെ മദ്യവുമായി പാലക്കാടെത്തിയ മഹാരാഷ്ട്രക്കാരി യോഗിത ചില്ലറക്കാരിയല്ല. പാലക്കാട്ടെ ബിവറജ് കോര്‍പറേഷന്റെ ഗോഡൗണിലേക്കാണിവര്‍ വാഹനമോടിച്ചെത്തിയത്. . 45 വയസ്സു പ്രായമുള്ള യോഗിത രഘുവംശി രാജ്യത്തെ ആദ്യ വനിതാ ട്രക്ക് ഡ്രൈവവറാണ്. 14 ടയറുകളുള്ള ലോറിയില്‍ ആയിരക്കണക്കിന് കിലോ മീറ്ററുകള്‍ താണ്ടിയാണ് യോഗിത കൂളായി പാലക്കാട്ടെത്തിയത്. പുരുഷന്‍മാരുടെ കുത്തകയായിരുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ തൊഴിലിലേക്ക് യോഗിത എത്തിയത് 2000ലാണ്. ഭര്‍ത്താവിന്റെ മരണ ശേഷം, അര്‍ഹതപ്പെട്ട സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തപ്പോഴാണ്, രണ്ട് മക്കളെ പോറ്റുന്നതിന് അവര്‍ ഈ ദുര്‍ഘടം പിടിച്ച ജോലി തെരഞ്ഞെടുത്തത്. അതിനു ശേഷം അഞ്ചര ലക്ഷത്തിലേറെ കിലോ മീറ്ററുകള്‍ അവര്‍ ഈ വണ്ടിയോടിച്ചു. ആദ്യമൊന്നും സ്ത്രീകള്‍ കടന്നു വരാത്ത ഈ വഴിയിലേക്ക് പിന്നെ ചിലരൊക്കെ വന്നു. എങ്കിലും ഇപ്പോഴും സ്ത്രീകള്‍ക്ക് അന്യമായ ഒന്നായാണ് ഈ ജോലിയെ കണക്കാക്കുന്നതെന്ന് ഹിന്ദു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ യോഗിത പറയുന്നു.
ഉത്തര്‍പ്രദേശില്‍ പിറന്ന് മഹാരാഷ്ട്രയില്‍ വളര്‍ന്ന ഈ യുവതിക്ക് കൊമേഴ്‌സിലും നിയമത്തിലുമായി രണ്ട് ബിരുദങ്ങളുണ്ട്. അഭിഭാഷകയാവാനായിരുന്നു മോഹം. അങ്ങിനെയാണ് അഭിഭാഷകനായ ഭോപ്പാല്‍ സ്വദേശിയുടെ വിവാഹാലോചന സ്വീകരിച്ചത്. വിവാഹം കഴിഞ്ഞ് ചെന്നപ്പോഴാണ് അറിഞ്ഞത് അയാള്‍ അഭിഭാഷകനല്ല. ട്രക്ക് ഡ്രൈവറായിരുന്ന ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ രണ്ട് മക്കളെ പോറ്റുന്ന കാര്യം യോഗിതയുടെ ചുമലില്‍ വന്നു. ഭര്‍ത്താവിന്റെ സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തതിനാല്‍ ദുരിതം പിന്നെയും കൂടി. ആരുടെയെങ്കിലും ജൂനിയര്‍ ആയി അഭിഭാഷക വൃത്തി ചെയ്യാം. എന്നാല്‍, രണ്ടു മക്കളെ വളര്‍ത്താന്‍ അതൊന്നും പോരാ. അതിനാല്‍, ട്രക്കിന്റെ വളയം പിടിക്കാന്‍ യോഗിത തീരുമാനിച്ചു. മക്കള്‍ ഇപ്പോള്‍ മുതിര്‍ന്നു. മകള്‍ യാഷിക എഞ്ചിനീയറിംഗ് പഠിച്ചു. മകന്‍ യശ്വിന്‍ പ്ലസ് ടു വിദ്യാര്‍ത്ഥി. ഇനിയും ഇതേ ജോലി തുടരണമെന്നാണ് യോഗിതയുടെ ആഗ്രഹം. യോഗിത വളയം പിടിക്കുമ്പോള്‍ അത്ഭുതം കൂറിയവരും ഇടിച്ചുതാഴ്ത്തി സംസാരിച്ചവരും കുറവായിരുന്നില്ല.

https://www.youtube.com/watch?v=p9Lm9WgEKC4

© 2025 Live Kerala News. All Rights Reserved.