തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനം അനിശ്ചിതാവസ്ഥയില്‍ . സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 550 എംബിബിഎസ് സീറ്റുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം റദ്ദാക്കിയതും സര്‍ക്കാരിന്റെ പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി കിട്ടാത്തതുമാണ് തിരിച്ചടിയായത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയും അധ്യാപകരെ നിയമിക്കാതെയും മെഡിക്കല്‍ കോളജുകള്‍ നടത്തിക്കൊണ്ട് പോകാനുള്ള സര്‍ക്കാര്‍, സ്വകാര്യ മേഖലയുടെ നീക്കം മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു .
നിലവില്‍ സര്‍ക്കാരിന്‍േറത് ഉള്‍പ്പെടെ 28 മെഡിക്കല്‍ കോളജുകളാണ് കേരളത്തില്‍ ഉള്ളത് . ഇതില്‍ 14 എണ്ണത്തില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ പ്രവേശനം സാധ്യമാകുന്നത് . സ്വകാര്യ സ്വാശ്രയ കോളജുകളില്‍ അംഗീകാരമുളള 12 കോളജുകളില്‍ നാല് ക്രിസ്ത്യന്‍ കോളജുകള്‍ മാത്രമാണ് സര്‍ക്കാരിന് സീറ്റ് നല്‍കുന്നത് . ബാക്കിയുള്ള കരുണ , എംഇഎസ് , കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന് സീറ്റ് നല്‍കിയിരുന്നില്ല .
ഇതിനൊപ്പമാണ് അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുമില്ലെന്ന കാരണങ്ങളാല്‍ വയനാട് ഡിഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് , തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളജ് , പാലക്കാട് പികെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവയുടെ 150 എംബിബിഎസ് സീറ്റുകളും പത്തനംതിട്ട മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജിന്റെ 100 എംബിബിഎസ് സീറ്റും നഷ്ടമായത് .
പുതിയതായി തുടങ്ങാനിരുന്ന സര്‍ക്കാര്‍ മേഖലയിലെ തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളജ് , കോന്നി, പാരിപ്പള്ളി എന്നിവിടങ്ങളിലേയും സ്വാശ്രയ മേഖലയില്‍ വര്‍ക്കല അകത്തുമുറി എസ് ആര്‍ എജ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, പാലക്കാട് റോയല്‍ മെഡിക്കല്‍ ട്രസ്റ്റ്, മലപ്പുറം ശ്രീവല്‍സം ഏഡ്യുക്കേഷന്‍ ട്രസ്റ്റ് എന്നിവയുടെയും അപേക്ഷ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ചതുമില്ല.
സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള ശ്രീഗോകുലം മെഡിക്കല്‍ കോളജ് , കെ എം സി ടി മെഡിക്കല്‍ കോളജ് , കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജ് എന്നിവയുടെ അപേക്ഷകള്‍ മെഡിക്കല്‍ കൗണ്‍സില്‍ നിരസിക്കുകയും ചെയ്തു .
ഇതോടെയാണ് പ്രവേശനത്തില്‍ വലിയ ആശങ്ക ഉണ്ടായിട്ടുള്ളത് . സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് കുട്ടികളുടെ ഭാവി അനിശ്ചിതാവസ്ഥയിലാക്കിയതെന്നാണ് ആരോപണം
ഒമ്പത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്കും നാല് സ്വകാര്യ മെഡിക്കല്‍ കോളജുകളിലേക്കും മാത്രമാണ് നിലവില്‍ ഓപ്ഷന്‍ നല്‍കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞിട്ടുള്ളത്.