ശ്രീ ശ്രീ രവിശങ്കറിന്റെ കയ്യില്‍ പണമില്ല! നാല് ആഴ്ച്ച സാവകാശം നല്‍കണമെന്ന ആവശ്യം ദേശീയ ഹരിത ട്രൈബ്യൂണല്‍ അംഗീകരിച്ചു

ന്യൂഡല്‍ഹി: യമുനാ നദി പാരിസ്ഥിതിക പ്രശ്‌നത്തിന് കാരണക്കാരനായ ശ്രീ ശ്രീ രവിശങ്കറിന്റെ കയ്യില്‍ പണമില്ലെന്നും നാലാഴ്ച്ച സാവകാശം തരണമെന്നുമുള്ള ആവശ്യം ദേശീയ ഹരിത ട്രൈബ്യൂണല്‍ അംഗീകരിച്ചു. അഞ്ചു കോടി രൂപ പിഴയടയ്ക്കാന്‍ നാലാഴ്ച്ച സമയം വേണമെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് ഹരിത ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടത്. പിഴ അടയ്ക്കാത്തതിനാല്‍ പരിപാടി റദ്ദാക്കണമെന്ന ഹര്‍ജി കര്‍ഷക സംഘടനകള്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ സാഹചര്യത്തിലാണ് ശ്രീ ശ്രീ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ഇതേതുടര്ന്ന് ട്രൈബ്യൂണല്‍ നാലാഴ്ച സമയം അനുവദിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും അധികംതുക അടയ്ക്കാന്‍ സാധിക്കില്ലെന്ന് ശ്രീശ്രീ രവിശങ്കര്‍ ദേശീയ ഹരിത ട്രിബ്യൂണലിനെ അറിയിച്ചു. ജയിലില്‍ പോയാലും പിഴയടക്കില്ലെന്ന് പറഞ്ഞോയെന്ന് ട്രിബ്യൂണല്‍ ആര്‍ട്ട് ഓഫ് ലിവിംഗിനോട് ചോദിച്ചു. പണമില്ലാത്തത് കൊണ്ടാണ് പിഴയടക്കില്ലെന്ന് പറഞ്ഞതെന്ന് രവിശങ്കര്‍ അതിന് മറുപടിയായി ട്രിബ്യൂണലിനെ അറിയിച്ചു. ഹരിത ട്രൈബ്യൂണല്‍ വിധിച്ച അഞ്ച് കോടി രൂപയുടെ പിഴ അടയ്ക്കില്ലന്നും ജയിലില്‍ പോകാന്‍ തയ്യാറെന്നും ശ്രീ ശ്രീ രവിശങ്കര്‍ ഇന്നലെ പറഞ്ഞിരുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്.

© 2025 Live Kerala News. All Rights Reserved.