കോണ്‍ഗ്രസുമായി സഖ്യനീക്കങ്ങള്‍ സജീവമായി നിലനിലര്‍ത്താന്‍ സിപിഎം; ബംഗാളില്‍ ചതുഷ്‌കോണ മത്സരത്തിന് പാര്‍ട്ടിക്ക് താല്‍പര്യമില്ല

കൊല്‍ക്കത്ത: ബംഗാളില്‍ തണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസുമായി സഖ്യസാധ്യതയാണ് പ്ലീനത്തിലെ പ്രധാന അനൗദ്യോഗിക ചര്‍ച്ചകള്‍.
പ്ലീനം സംഘടനാ വിഷയങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യുന്നുള്ളൂവെന്നും സംഖ്യചര്‍ച്ചകള്‍ പ്ലീനത്തിന് ശേഷമായിരിക്കുമെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവര്‍ത്തിക്കുമ്പോഴാണ് പുറത്ത് സഖ്യ ചര്‍ച്ചകളുയരുന്നത്. ബംഗാളില്‍് ഒരു ചതുഷ്‌കോണ മത്സരം സിപിഎം ആഗ്രഹിക്കുന്നില്ല. പക്ഷെ മമതാ ബാനര്‍ജിയും ബിജെപിയും ആഗ്രഹിക്കുന്നത് ചതുഷ്‌കോണ മത്സരവുമാണ്. അതേസമയം തന്നെ തെരഞ്ഞെടുപ്പ് ധാരണ സംബന്ധിച്ച് സംസ്ഥാന ഘടകത്തിന് തീരുമാനമെടുക്കാമെന്നും അതിന് കേന്ദ്രകമ്മിറ്റിയുടെ അനുമതി വാങ്ങിയാല്‍ മതിയെന്നും വിശദീകരണവും നല്‍കുന്നു. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ അടവുനേയ രേഖയുടെ ബലത്തിലാണ് ഈ ചര്‍ച്ചകള്‍ നീങ്ങുന്നത്. ചുരുക്കത്തില്‍ കോണ്‍ഗ്രസുമായുള്ള സംഖ്യനീക്കങ്ങള്‍ സജീവമായി നിലനിര്‍ത്തിക്കൊണ്ടാണ് സിപിഎം ജനറല്‍ സെക്രട്ടറിയുടെ വിശദീകരണം. കോണ്‍ഗ്രസ് സഖ്യത്തെ കേരളവും ത്രിപുരയും അതിശക്തമായി എതിര്‍ക്കുകയാണ്. ബംഗാളിലുണ്ടാകുന്ന ഈ സംഖ്യം തങ്ങളുടെ സംസ്ഥാനങ്ങളില്‍ കനത്ത വില നല്‍കേണ്ടിവരുമെന്നതാണ് എതിര്‍പ്പിന് കാരണം. ബംഗാള്‍ ഘടകം അത് ഗൗനിക്കുന്നില്ല. അടിത്തറ തകര്‍ന്ന പാര്‍ട്ടിക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചുവരണമെങ്കില്‍ സംഖ്യസാധ്യതകള്‍ വിപുലപ്പെടുത്തണം. അതിലൊന്നാണ് കോണ്‍ഗ്രസുമായുള്ള നീക്കം. വോട്ടുകള്‍ ഭിന്നിക്കുന്നതിലൂടെ കൂടുതല്‍ നേട്ടം തങ്ങള്‍ക്കുണ്ടാക്കാനാകുമെന്ന് തൃണമൂലും ബിജെപിയും കണക്കുകൂട്ടുന്നു.

© 2025 Live Kerala News. All Rights Reserved.