പൊലീസ് തലപ്പത്തെ അഴിച്ചുപണിയെതുടര്‍ന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ കൊമ്പുകോര്‍ക്കല്‍; നിലപാട് തിരുത്തി മുഖ്യമന്ത്രി; സ്വന്തം സ്ഥാനം തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരല്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പോലീസ് തലപ്പത്തെ അഴിച്ചുപണിയെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ കൊമ്പുകോര്‍ത്തു. ഉന്നത ഉദ്യോഗസ്ഥരുടെ പ്രസ്താവനകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ജേക്കബ് തോമസിന്റെ പ്രസ്താവനകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയെന്ന് നേരത്തെ ഉമ്മന്‍ ചാണ്ടി പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇതിന് കടകവിരുദ്ധമായ നിലപാടാണ് സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അനൈക്യവും കിടമത്സരവും ഇല്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

um

അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നിലപാടുകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിലപാട് മാറ്റിയതോടെയാണ് സഭ ബഹിഷ്‌കരണം. ഡി.ജി.പി ജേക്കബ് തോമസ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയെന്ന് മുഖ്യമന്ത്രി നേരത്തേ ആരോപിച്ചിരുന്നു. ഈ നിലപാടാണ് അദ്ദേഹം ഇന്ന് തിരുത്തിയത്. പോലീസ് സേനയെ സര്‍ക്കാര്‍ ചട്ടുകമാക്കിയെന്ന് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയ പി.രാമകൃഷ്ണന്‍ ആരോപിച്ചു. പോലീസ് തലപ്പത്തെ അഴിച്ചുപണി അഴിമതിക്കാരെ സംരക്ഷിക്കാനാണ്. ജേക്കബ് തോമസ് സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയാണെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ അസഹിഷ്ണുതയോടെയാണ് കൈകാര്യം ചെയ്യുന്നത്. ഏത് ഉദ്യോഗസ്ഥനെ മേലധികാരിയാക്കണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സ്വന്തം സ്ഥാനം തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരല്ല. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തെ ഉദ്യോഗസ്ഥ നിയമനങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി.
പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ടില്‍ തന്റെ പേരില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. പതിവ്‌പോലെ മാധ്യമങ്ങളെ വിമര്‍ശിക്കാനും മുഖ്യമന്ത്രി മറന്നില്ല.

© 2024 Live Kerala News. All Rights Reserved.