വിദ്യാര്‍ഥിനി സ്‌കൂളിലെ ബാത്ത് റൂമില്‍ പ്രസവിച്ചു; അയല്‍വാസിയില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭംധരിച്ചത്

ഹൈദരാബാദ്: അയല്‍വാസി ലൈംഗികമായി പീഡിപ്പിച്ചതിനെതുടര്‍ന്ന് ഗര്‍ഭംധരിച്ച വിദ്യാര്‍ഥിനി സ്‌കൂളിലെ ബാത്ത് റൂമില്‍ പ്രസവിച്ചു. ഹൈദരാബാദിലെ മധാപൂരിലാണ് 13 കാരിയായ വിദ്യാര്‍ഥി സ്‌കൂളില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കിയത്. ക്ലാസ് നടക്കവേ വയറുവേദന ആണെന്നറിയിച്ച വിദ്യാര്‍ഥിനിയോടു ബാത്ത് റൂമില്‍ പോയിവരാന്‍ അധ്യാപിക നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ഥിനിയൊടൊപ്പം പോയ സഹപാഠി കുറച്ചുസമയങ്ങള്‍ക്കുശേഷം തിരിച്ചെത്തി കുഞ്ഞു ജനിച്ച കാര്യം അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ അധ്യാപകര്‍ അമ്മയെയും കുഞ്ഞിനെയും മുറിയിലേക്കു മാറ്റുകയും മാതാപിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു.
മെലിഞ്ഞശരീരമുള്ള പെണ്‍കുട്ടി മുഴുവന്‍ സമയവും ദുപ്പട്ട ഉപയോഗിച്ച് വയര്‍ മറച്ചാണ് നടന്നിരുന്നത്. എവിടെയെങ്കിലും ഇരിക്കുകയാണെങ്കില്‍ ബാഗ് മടിയില്‍ വയ്ക്കുകയും ചെയ്യും. അതിനാല്‍ അവള്‍ ഗര്‍ഭിണിയാണെന്നു മനസിലാക്കാന്‍ സാധിച്ചില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. 13 അധ്യാപികമാരടക്കം 20 അധ്യാപകരാണ് സ്‌കൂളിലുള്ളത്. വിദ്യാര്‍ഥിനി ഗര്‍ഭിണിയാണെന്നു മാതാപിതാക്കള്‍ക്കു പോലും അറിയാമായിരുന്നില്ലെന്നും പറയുന്നു. അയല്‍ക്കാരനാണ് കാരണക്കാരന്‍ എന്ന് പെണ്‍കുട്ടി അറിയിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ ബാസവാലിംഗത്തെ സസ്‌പെന്‍ഡ് ചെയ്തു.വിദ്യാര്‍ഥി ഗര്‍ഭിണിയായത് കണ്ടെത്താവാത്തതിനാണോ പ്രധാനധ്യാപകനെ സസ്‌പെന്റ് ചെയ്തതെന്നാണ് മറ്റ് അധ്യാപകര്‍ ചോദിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.