ന്യൂഡല്‍ഹി: വൈകിയുദിച്ച വിവേകമെന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. സല്‍മാന്‍ റുഷ്ദിയുടെ വിവാദ പുസ്തകം ‘സാത്താന്റെ വചനങ്ങള്‍’ (സാത്തനിക് വേഴ്‌സസ്) നിരോധിച്ച നടപടിയ്‌ക്കെതിരെയാണ് പി ചിദംബരം നിലപാട് വ്യക്തമാക്കിയത്. 27 വര്‍ഷങ്ങള്‍ക്കുശേഷമാണ് രാജീവ് ഗാന്ധി സര്‍ക്കാര്‍ സ്വീകരിച്ച നടപടി തെറ്റായിപ്പോയെന്നുള്ള ചിദംബരത്തിന്റെ കുറ്റസമ്മതം. ഇപ്പോള്‍ എന്ത് കൊണ്ടാണിങ്ങനെ പറയുന്നതെന്ന ചോദ്യത്തിന് 20 വര്‍ഷം മുമ്പ് നിങ്ങള്‍ എന്നോട് ചോദിച്ചിരുന്നുവെങ്കിലും ഇങ്ങനെ തന്നെ പറയുമായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തകരോടുള്ള പ്രതികരണം. 1988 ല്‍ രാജീവ് ഗാന്ധി സര്‍ക്കാരാണ് ‘സാത്താന്റെ വചനങ്ങള്‍’ നിരോധിച്ചത്. അന്ന് ആഭ്യന്തര സഹമന്ത്രിയായിരുന്നു ചിദംബരം. മുസ്‌ലിം സാത്തവികാരത്തെ വൃണപ്പെടുന്നുമെന്ന കാരണത്താല്‍ പുസ്തകം നിരോധിച്ച ആദ്യ രാജ്യമാണ് ഇന്ത്യ. ഇറാന്റെ ആത്മീയനേതാവ് ആയിത്തുള്ള ഖമനേയി റുഷ്ദിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചിരുന്നു.സാത്താന്റെ വചനങ്ങളി’ലെ മതനിന്ദ ആരോപണത്തിന് റുഷ്ദി പിന്നീട് മാപ്പുപറഞ്ഞിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിപ്പോയെന്ന് 1980 ല്‍ ഇന്ദിരാഗാന്ധി സമ്മതിച്ചിരുന്നു. രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയാണ് തന്നെ ഇപ്പോള്‍ അലട്ടുന്ന ആഴത്തിലുള്ള പ്രശ്‌നമെന്നും ചിദംബരം അഭിപ്രായപ്പെട്ടു. ഇടുങ്ങിയ ചിന്താഗതികളുള്ള സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഇപ്പോള്‍ അതു കൂടുതല്‍ ഇടുങ്ങിയിരിക്കുന്നു. എങ്കിലും ഇടുങ്ങിയ ചിന്താഗതികള്‍ എപ്പോഴും പരാജയപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അദേഹം വീണ്ടും ഈ വിഷയം എടുത്തിട്ടതിന്റെ പിന്നിലെ രാഷ്ട്രീയമാണ് നിരീക്ഷകര്‍ക്ക് അത്ഭുതമായിരിക്കുന്നത്.