കോഴിക്കോട് രണ്ട് അന്യസംസ്ഥാന തൊഴിലാളികളും ഓട്ടോഡ്രൈവറും വിഷവാതകം ശ്വസിച്ച് മരിച്ചു; ഓട വൃത്തിയാക്കാനിറങ്ങിയ ആന്ധ്ര സ്വദേശികളും ഇവരെ രക്ഷിക്കാനിറങ്ങിയയാളുമാണ് ശ്വാസംമുട്ടി മരിച്ചത്

കോഴിക്കോട്: നഗരത്തിലെ പാളയം ജയ ഓഡിറ്റോറിയത്തിന് സമീപമുള്ള ഓടവൃത്തിയാക്കാനിറങ്ങിയ രണ്ട്ആന്ധ്രാസ്വദേശികളും ഇവരെ രക്ഷിക്കാനായി ശ്രമിച്ച ഓട്ടോ റിക്ഷാ ഡ്രൈവറുമാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. ഭൂഗര്‍ഭ അഴുക്കുചാലിലെ മാന്‍ ഹോളില്‍ ഇറങ്ങിയവരാണ് അപകടത്തില്‍ പെട്ടത്.
കരുവിശ്ശേരി സ്വദേശി മേപ്പക്കുടി നൗഷാദാണ് മരിച്ച ഓട്ടോ ഡ്രൈവര്‍, കെഎസ്‌യുഡിപിയിലെ കരാര്‍ തൊഴിലാളികളായ നരസിംഹം, ഭാസ്‌ക്കര്‍ എന്നീ ആന്ധ്രാ സ്വദേശികളാണ് മരിച്ച മറ്റുള്ളവര്‍. ഓടയിലിറങ്ങിയ കരാര്‍ ജോലിക്കാരനാണ് ആദ്യം വീണത്. ഇയാളെ രക്ഷിക്കുന്നതിന് വേണ്ടി മറ്റൊരു കരാര്‍ ജീവനക്കാരനും ഓട്ടോ ഡ്രൈവറും മാന്‍ഹോളിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍ ഇവരും മാന്‍ഹോളില്‍ കുടുങ്ങി. മൂവരേയും ദീര്‍ഘനേരത്തെ തിരച്ചിലിനൊടുവിലാണ് പുറത്തെടുക്കാനായത്. വിവരമറിഞ്ഞെത്തിയ പോലീസും ഫയര്‍ഫോഴും ഇവരെ പുറത്തെടുത്ത് ആശു്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. കരാര്‍തൊഴിലാളികളുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലും ഓട്ടോ ഡ്രൈവറുടെ മൃതദേഹം ബീച്ച് ആസ്പത്രിയിലും സൂക്ഷിച്ചിട്ടുണ്ട്. 12 അടി താഴ്ചയുള്ള മാന്‍ഹോളില്‍ ഒരു മീറ്ററിലധികം അഴുക്കുവെള്ളവും നിറഞ്ഞുകിടക്കുന്നുണ്ടായിരുന്നു. യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് തൊഴിലാളികള്‍ അഴുക്കുചാലില്‍ ഇറങ്ങിയത്. വിഷവാതകം ഉണ്ടോ എന്ന് പരിശോധിക്കാനുള്ള ലഭിതമായ മുന്‍കരുതല്‍ പോലും ഇവര്‍ എടുത്തിരുന്നില്ലെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മാത്രമല്ല യാതൊരു സുരക്ഷാക്രമീകരണങ്ങളോ മാര്‍ഗനിര്‍ദേശങ്ങളോ നല്‍കാതെയാണ് അന്യസംസ്ഥാന തൊഴിലാളികളെ ഇത്തരം ജോലികള്‍ക്ക് നിയോഗിക്കുന്നതെന്ന് ആക്ഷേപമുണ്ട്. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ അടിയന്തിര നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ചിത്രങ്ങള്‍ക്ക് കടപ്പാട്: മനോരമ ന്യൂസ്‌

© 2024 Live Kerala News. All Rights Reserved.