തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഡിസിസികളിലാണ് അഴിച്ചുപണിക്കാണ് കോണ്‍ഗ്‌സ് തീരുമാനം. കടുത്തനടപടിയുമായി നീങ്ങാനാണ് നേതൃത്വത്തിന്റെ തീരുമാനം. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, പാലക്കാട് ഡി.സി.സികള്‍ അഴിച്ചുപണിയാനാണ് തീരുമാനം. കെപിസിസി നിയോഗിച്ച തെരഞ്ഞെടുപ്പ് വിശകലന കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും നടപടിയെന്നാണ് വിവരം.
സംസ്ഥാനത്തു കോണ്‍ഗ്രസ് സംഘടനാസംവിധാനം താറുമാറായെന്നാണ് തിരുവനന്തപുരത്തു നടക്കുന്ന അവലോകനയോഗത്തിന്റെ കണ്ടെത്തല്‍. യോഗം ഇന്നു പൂര്‍ത്തിയായശേഷമാകും നടപടിയുണ്ടാകുക. തെരഞ്ഞെടുപ്പുഫലം തീര്‍ത്തും മോശമായ ജില്ലകളില്‍ നേതൃനിരയെ അപ്പാടെ മാറ്റും. സമവായനിലപാട് ആവശ്യമായ ജില്ലകളില്‍ ഡിസിസി അഴിച്ചുപണിയേ ഉണ്ടാകൂ. തെരഞ്ഞെടുപ്പിനു മുന്നൊരുക്കം നടത്താതിരുന്ന കൊല്ലം ജില്ലാനേതൃത്വമൊന്നടങ്കം മാറും. വയനാട്ടിലാണ് ഏറെ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷമുള്ളത്. ഔദ്യോഗിക നേതൃത്വം തിരഞ്ഞെടുപ്പില്‍ കാലുവാരിയതിനെതുടര്‍ന്ന് ഡിസിസി ജനറല്‍ സെക്രട്ടറി പി വി ജോണ്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ ഒന്നടങ്കം തിരിഞ്ഞിരിക്കുകയാണ്. സംഭവം അന്വേഷിക്കാന്‍ പോയ കെപിസിസി സമിതിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരി ഓയിലൊഴിച്ചാണ് തിരിച്ചയത്. പാലക്കാട്, തൃശൂര്‍ ജില്ലകളുടെ അവലോകനയോഗത്തില്‍ കെപിസിസി നേതൃത്വത്തിനെതിരെയും കടുത്ത ആക്രമണമുണ്ടായി. സര്‍ക്കാരിന്റെ മദ്യനയം തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്‌തെന്ന് കെ അച്യുതന്‍ എംഎല്‍എ ആരോപിച്ചു. തോല്‍വി പഠിക്കാന്‍ കമ്മിഷനുകളെയൊന്നും പാലക്കാട്ടേക്കു വിടേണ്ടതില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം അയച്ച കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ നടപടിയുണ്ടായില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
അതിന്റെ പേരില്‍ ജനതാദള്‍ (യു) മുന്നണി വിടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. പാലക്കാട് തോല്‍വി സംബന്ധിച്ച ഉപസമിതി റിപ്പോര്‍ട്ടില്‍ നടപടിയെടുത്ത് ജനതാദളി(യു)നെ ഒപ്പംനിര്‍ത്താന്‍ ശ്രമിക്കണമെന്നും അച്യുതന്‍ ആവശ്യപ്പെട്ടു. എ.വി. ഗോപിനാഥ് പാലക്കാട് ഡിസിസി പ്രസിഡന്റായിരുന്നപ്പോള്‍ പാര്‍ട്ടി സംവിധാനം ശക്തമായിരുന്നെന്നു ഡിസിസി സെക്രട്ടറി പൗലോസ് ചൂണ്ടിക്കാട്ടി. അന്നു വി.എസ്. അച്യുതാനന്ദന്‍പോലും 2000 വോട്ടിനാണു മലമ്പുഴയില്‍ ജയിച്ചത്. ജില്ലയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഗ്രൂപ്പ് വീതംവയ്ക്കലായിരുന്നെന്നു കെ.എ. ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. പാലക്കാട്ടെ വിമതരുടെ വിജയം പരിശോധിക്കപ്പെടണം. പാലക്കാട്ടെ തിരിച്ചടി പരിശോധിച്ച കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ ശക്തമായ റിപ്പോര്‍ട്ടാണു നല്‍കിയത്. പരമ്പരാഗത നായര്‍, ബ്രാഹ്മണ, മുസ്ലിം വോട്ടുകള്‍ അവിടെ നഷ്ടപ്പെട്ടു. നേതാക്കളില്‍ പ്രവര്‍ത്തകര്‍ക്കു വിശ്വാസം നഷ്ടപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശതെരഞ്ഞെടുപ്പിനു മുമ്പ് തൃശൂരിലുണ്ടായ സംഘടനാപ്രശ്‌നങ്ങളിലും കൊലപാതകത്തിലും മന്ത്രി സിഎന്‍ ബാലകൃഷ്ണനെ പ്രതിസ്ഥാനത്തു നിര്‍ത്താനുണ്ടായ ശ്രമം തിരിച്ചടിയായെന്നും വിമര്‍ശനമുയര്‍ന്നു. ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിനെ ഡിസിസി പ്രസിഡന്റ് ജയിലില്‍ സന്ദര്‍ശിച്ചെന്ന പ്രചാരണം, സ്ഥാനാര്‍ഥി നിര്‍ണയവീഴ്ച, ബി.ജെ.പിയുടെ കടന്നുകയറ്റം, സംഘടനാദൗര്‍ബല്യം എന്നിവ തൃശൂരിലെ പരാജയത്തിനു വഴിവച്ചു. സിഎന്‍ ബാലകൃഷ്ണനെ താഴ്ത്തിക്കെട്ടാന്‍ എ ഗ്രൂപ്പ് നടത്തിയ ശ്രമമാണു തിരിച്ചടിക്കു കാരണമെന്നു യോഗത്തില്‍ ഐ ഗ്രൂപ്പ് വിമര്‍ശിച്ചു. ബാലകൃഷ്ണന്റെ പ്രതിഛായയിലും മേല്‍നോട്ടത്തിലുമാണു തൃശൂരില്‍ പാര്‍ട്ടി വിജയിച്ചിരുന്നത്. ബിജെപിയുടെ വളര്‍ച്ച മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്നും ആരോപണമുയര്‍ന്നു. എന്തായാലും അടിമുടിയൊരു പൊളിച്ചെഴുത്തിനാണ് കെപിസിസി പ്രസിഡന്റിന്റെ ആവശ്യമെന്നാണ് വിവരം.