സ്ത്രീപക്ഷ വിഷയങ്ങളില്‍ പുരോഗമനപരമായ വാദങ്ങള്‍ ഉയര്‍ത്തിയ ചുരുക്കം ചിലവനിതാമാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് മാധ്യമം കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റര്‍ വി പി റജീന. സമുദായത്തിലെ ഉച്ചനീചത്വങ്ങളെക്കുറിച്ച് യാതൊരു ഭയവുംകൂടാതെ സോഷ്യല്‍മീഡിയകളിലൂടെ പ്രതികരണം നടത്താറുള്ള റജീന ആദ്യമായൊന്നുമല്ല ഇത്തരം പ്രതികരണങ്ങള്‍ നടത്തുന്നത്. സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ വ്യക്തവും ശക്തവുമായ നിലപാടില്‍ ഉറച്ചുനില്‍ക്കാറുള്ള റജീനയ്ക്ക് ഭര്‍ത്താവും മാധ്യമം പത്രത്തിലെ സീനിയര്‍ സബ് എഡിറ്ററുമായ കെ എ സൈഫുദ്ധീന്റെ പിന്തുണയുമുണ്ട്. മികച്ച മാധ്യമപ്രവര്‍ത്തയ്ക്കുള്ള നിരവധി പുരസ്‌കാരങ്ങളും തേടിയെത്തിയ റജീന കോഴിക്കോട്ടെ സാമൂഹ്യ-സാംസ്‌കാരിക സദസ്സുകളില്‍ സജീവസാന്നിധ്യവുമാണ്. മരുന്ന് പരീക്ഷണത്തിനെതിരെയും ആരോഗ്യമേഖലയിലെ കൊള്ളരുതായ്മകള്‍ക്കെതിരെയും നിരവധി ലേഖനങ്ങള്‍ എഴുതുകയും പ്രതികരിക്കുകയും ചെയ്തിരുന്നു. കൗമാരക്കാരികളില്‍ റുബെല്ലാ വാക്‌സിന്‍ പ്രതിരോധ കുത്തിവെയ്പ്പിനെതിരെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതിന് ആരോഗ്യമേഖലയിലെ ഡോക്ടര്‍മാരുടെ അപ്രീതിക്കും കാരണക്കാരിയായിട്ടുണ്ട്. എന്നാല്‍ സ്വസമുദായത്തിലെതന്നെ വിഷയത്തിലേക്ക് കടന്നതോടെയാണ് റജീനയ്ക്ക് തെറിവിളിയും ഭീഷണിയും കമന്റസുകളായി പോസ്റ്റിനുതാഴെ നിറയുന്നത്. കുട്ടിക്കാലത്ത് സുന്നി ഇ കെ വിഭാഗത്തിന്റെ മദ്രസയില്‍ പഠിക്കുന്ന കാലത്തുണ്ടായ അനുഭവം തുറന്നെഴുതിയതാണ് വിവാദത്തിന് തിരികൊളുത്തിയത്.
ഫെയ്‌സ്ബുക്കില്‍ വി പി റജീനയെഴുതിയെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം……..
ഒരു പത്തിരുപത് കൊല്ലം മുമ്പാണ് .പഠിച്ചത് സുന്നി മദ്രസയിലാണ്. അപ്പോ ഏത് സുന്നി എന്ന് ചോദിച്ച് അവിടെയും തര്‍ക്കിക്കാന്‍ ഓട്ട നോക്കേണ്ട. ഇ.കെ സമസ്ത സുന്നി. അഞ്ചാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട് അവിടെ. അപ്പോ ആദ്യത്തെ കൊല്ലം ചെറിയൊന്നാണ്. രണ്ടാം കൊല്ലം വല്യൊന്നും. വല്യ ഒന്നാം ക്ലാസിലെ ആദ്യ ദിനം. തടിച്ച് കൊഴുത്ത ഒരു ഉസ്താദ് .പ്രായം ഒരു നാല്‍പത് നാല്‍പത്തഞ്ച് കാണുമായിരിക്കും. ഏഴാം വയസ്സിലെ ഓര്‍മയല്ലേ? ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തോന്നുന്ന പ്രായമാണ് കേട്ടോ. പേര് നാലാം ഖലീഫയുടേത്. ബര്‍ക്കത്തോടെ ദീനി പഠനം ആരംഭിക്കുന്ന ആ കൊല്ലത്തെ പ്രഥമ ദിനമാണ്. ആദ്യം ക്ലാസിലെ ആണ്‍കുട്ടികളോടു വരി വരിയായി നില്‍ക്കാന്‍ പറഞ്ഞു. ഉസ്താദ് മേശക്കു പിന്നില്‍ കസേരയില്‍ അമര്‍ന്ന് ഇരിക്കുകയാണ്. എന്നിട്ട് ഓരോരുത്തരെ ആയി വിളിച്ചു. തലയില്‍ തൊപ്പിയൊക്കെ വെച്ച് നിഷ്‌കളങ്കരായ കുരുന്നു മക്കള്‍. ഉസ്താദിനടുത്തേക്ക് സന്തോഷത്തോടെ ചെന്ന ആണ്‍കുട്ടികളുടെ ഭാവം മാറുന്നത് ബെഞ്ചില്‍ തന്നെ ഇരിക്കുന്ന പെണ്‍കുട്ടികളായ ഞങ്ങക്ക് കാണാം. പേരൊക്കെ ചോദിച്ച് കൊണ്ട് തൊട്ടുഴിഞ്ഞ് ഉസ്താദിന്റെ കൈ പോകുന്നത് കുട്ടികളുടെ മുന്‍ഭാഗത്തേക്കാണ്. ആണ്‍കുട്ടികള്‍ ട്രൗസറില്‍ നിന്ന് പാന്റിലേക്ക് മാറുന്ന കാലം കൂടിയാണ്. പതുക്കെ സിബ് നീക്കി പിടിച്ചു നോക്കുന്നു. ആണ്‍ കുട്ടികള്‍ വല്ലാതെ ചൂളുന്നതും നാണിക്കുന്നതും കണ്ട് പെണ്‍കുട്ടികളായ ഞങ്ങളും വല്ലാതെയാവുന്നു. ‘ കൊറവ് കാണിയ്ക്കാതെ ഇങ്ങോട്ട് അടുത്ത് വാ.. എത്ര വല്പ്പണ്ട്ന്ന് നോക്കട്ടെ, ഉസ്താദിന്റെ സ്‌നേഹം കലര്‍ന്ന കല്‍പന. ഇങ്ങനെ ക്ലാസിലെ അവസാനത്തെ ആണ്‍കുട്ടിയെയും തപ്പി നോക്കിയാണ് മൂപ്പര് നിര്‍ത്തിയത്. ഇത് കുറച്ച് ദിവസങ്ങള്‍ നീണ്ടതായാണ് ഓര്‍മ. കുറച്ച് കാലയളവില്‍ മാത്രമായിരുന്നു അയാള്‍ ഞങ്ങളെ പഠിപ്പിച്ചത്. പിന്നെ പുതിയ ഉസ്താദ് വന്നു. ഇതിനിടയില്‍ തന്നെ കുറെ ആണ്‍ കുട്ടികള്‍ ആ മദ്രസയില്‍ നിന്ന് പേരും വെട്ടി പോയിരുന്നു..
അടുത്തത് : ക്ലാസ് നാലോ അഞ്ചോ ആണെന്ന് തോന്നുന്നു. അന്നും വലിയ ക്ലാസുകാര്‍ക്ക് രാത്രിയാണ് മദ്രസ .ആ സമയത്ത് രാത്രി നിത്യം പവര്‍ കട്ട് ഉണ്ടായിരുന്നു. അര മണിക്കൂര്‍ നേരത്തേക്ക് ഉസ്താദിന്റെ മേശപ്പുറത്ത് മുനിഞ്ഞ് കത്തുന്ന നേര്‍ത്ത മെഴുകുതിരി വെട്ടം. ഓത്തും വായനയും ഒക്കെ അപ്പോള്‍ നിര്‍ത്തിവെക്കും. എന്നാലും ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് സന്തോഷമല്ല, പേടിയാണ് ആ ഇരുട്ടില്‍. ഖുര്‍ആനും ദീനിയാത്തും അമലിയ്യാത്തും അഹ് ലാക്കും താരീഹും ഒക്കെ എടുക്കുന്ന ഉസ്താദ്. പേര് പ്രവാചകന്റെ പേരക്കുട്ടികളില്‍ ഒരാളുടേത്. വയസ്സ് 60തിനോടടുത്ത് കാണും. മങ്ങിയ വെളിച്ചം ആ വലിയ ക്ലാസില്‍ ഇരുട്ടിലെ മിന്നാമിനുങ്ങിന്റേതിന് സമമായിരിക്കും. ആ നേരമാവുമ്പോള്‍ ഉസ്താദ് ഇരിക്കുന്നിടത്ത് നിന്ന് എണീറ്റ് പതുക്കെ പെണ്‍കുട്ടികളുടെ ബെഞ്ചിന് നേരെ നടക്കും. കയ്യില്‍ വടിയുമായി റോന്ത് ചുറ്റും. പെണ്‍ കുട്ടികളുടെ പല ഭാഗത്തും ആ നേരം തോണ്ടലും വടി കൊണ്ട് കുത്തലും കിട്ടും. രണ്ടിലും മൂന്നിലും ഓരോ വട്ടം തോറ്റ് അഞ്ചില്‍ എത്തിയ സുന്ദരിയായ നജ്മ അപ്പോഴേക്ക് വല്യ ആളായിരുന്നു. (അവളെ ഉസ്താദ് കരുതിക്കൂട്ടി തോല്‍പിക്കുന്നതാണെന്ന് പിള്ളേരായ ഞങ്ങള്‍ അടക്കം പറയും). ഉസ്താദ് വേണ്ടാത്ത്ടത്തൊക്കെ പിടിയ്ക്കുന്നെന്ന് നജ്മ ദേഷ്യത്തോടെ ഞങ്ങളോടെക്കെ പറയുമായിരുന്നു. പലതും ഞങ്ങള്‍ കണ്ടിട്ടുമുണ്ട്. ഒരു ദിവസം അവള്‍ ചാടിയെണീറ്റ് വടിയില്‍ കേറി പിടിച്ച് വിരല്‍ ചൂണ്ടി പൊട്ടിത്തെറിച്ചു. ‘ഉസ്താദെ അടങ്ങിക്കളിച്ചോളേണ്ടി.അല്ലെങ്കില്‍ വല്യസ്താദിനോട് ഞാനെല്ലാം പറയും ട്ടോ ‘ അവള്‌ടെ കണ്ണ് കത്തുന്നത് ആ ഇരുട്ടിലും ഞങ്ങള്‍ കണ്ടു. ഉസ്താദ് ആകെ പര്ങ്ങി. ‘അയ്‌ന് ഞാനൊന്നും ചെയ്തില്യാലോ കുട്ട്യേ’ ന്നും പറഞ്ഞ് തിടുക്കത്തില്‍ കസേരയിലേക്ക് വലിഞ്ഞു. കറണ്ട് വന്നപ്പോ മൂപ്പരെ മുഖം വല്ലാതെ ആയിരുന്നു. പിന്നെയുള്ള ദിവങ്ങളില്‍ നജ്മക്ക് ഓരോ കാരണം പറഞ്ഞ് നല്ല തല്ലു കിട്ടി. അതിനു ശേഷം അധികനാള്‍ അവള്‍ പഠനം തുടര്‍ന്നില്ല. പക്ഷെ, ആ വയസ്സന്‍ ഉസ്താദ് ഞങ്ങളെ പഠിപ്പിച്ചു. കുത്തലും പിടിയ്ക്കലും ആ കൊല്ലം പിന്നെയും സഹിയ്‌ക്കേണ്ടി വന്നു. അതിന്റെ എണ്ണം കുറഞ്ഞിരുന്നെങ്കിലും. എന്നിട്ടും ഞങ്ങള്‍ പേടിച്ച് ആരോടും പറഞ്ഞില്ല ഒന്നും . ഇന്നും രാത്രി കാലങ്ങളില്‍ വല്യ വല്യ പെണ്‍കുട്ടികള്‍ മദ്രസയില്‍ പോകുന്നത് കാണുമ്പോള്‍ ആ സംഭവങ്ങള്‍ തികട്ടി വന്ന് നെഞ്ചിന്‍ കനം വെക്കാറുണ്ട്. ഞങ്ങള്‍ക്കന്നൊന്നും ക്ലാസില്‍ ഒപ്പം പഠിയ്ക്കുന്ന ആണ്‍കുട്ടികളെ അല്ലായിരുന്നു പേടി. പഠിപ്പിക്കാന്‍ വരുന്ന ഉസ്താദുമാരെ ആയിരുന്നു.
പുതിയ ലിംഗസമത്വവാദം അരാജകത്വം സൃഷ്ടിക്കുമെന്നും അതു കൊണ്ട് സൂക്ഷിക്കണമെന്നും ചില ‘മതസമുദായ’ സംഘടനകളുടെ കണ്ടെത്തലുകള്‍ വായിച്ചപ്പോള്‍ അരാജകത്വമില്ലാത്ത എത്ര സുന്ദരമായ സമൂഹമാണ് കാലങ്ങളായി നമ്മുടേതെന്ന് വെറുതേ ഓര്‍ത്തു പോയി…