മുംബൈ: ഇന്ദ്രാണി മുഖര്‍ജിക്ക് മകള്‍ ഷീന ബോറയോടുള്ള വെറുപ്പാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രം. സഞ്ജീവ് ഖന്നയിലുള്ള മകള്‍ വിധിയോടായിരുന്നു ഇന്ദ്രാണിക്ക് കൂടുതല്‍ ഇഷ്ടം. ഇഷ്ടമില്ലാത്ത മറ്റൊരു മകള്‍ എവിടെയെങ്കിലും ജീവിച്ചോട്ടെയെന്ന് അവര്‍ വിചാരിച്ചില്ല. അങ്‌നെയാണ് ഷീനബോറെ കൊലപ്പെടുത്തിയത്. പീറ്റര്‍ മുഖര്‍ജിയുടെ ആദ്യഭാര്യയിലുള്ള പുത്രന്‍ രാഹുല്‍ മുഖര്‍ജിയും ഷീനയും തമ്മിലുള്ള പ്രണയമാണ് ഷീന വെറുക്കാന്‍ ഇന്ദ്രാണിയെ പ്രേരിപ്പിച്ചത്. രാഹുലിനെ പീറ്റര്‍ മുഖര്‍ജിയ്ക്ക് ജീവനായിരുന്നെന്നും ഇതാണ് ഷീനയെ കൊലപ്പെടുത്തുന്നതിനുള്ള തീരുമാനത്തിലേക്ക് ഇന്ദ്രാണിയെ നയിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ന്ന് സഞ്ജീവിനെയും ഡ്രൈവര്‍ ശ്യാംവര്‍ റായിയെയും കൂട്ടി ഷീനയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്.
4300 പേജുകളുള്ള കുറ്റപത്രം സിബിഐ സമര്‍പ്പിച്ചു്. ക്രിമിനല്‍ മനോഭാവമുള്ളയാളാണ് ഇന്ദ്രാണി എന്നതിന് അവരയച്ച ഇമെയില്‍ തന്നെ തെളിവാണ്. താന്‍ രാഹുലിനോടൊപ്പം സന്തോഷവതിയാണെന്ന് വെളിപ്പെടുത്തുന്ന സന്ദേശത്തില്‍ അമ്മ എന്തിനാണ് ഭയപ്പെടുന്നതെന്നും ചോദിക്കുന്നുണ്ട്. ഷീന കൊല്ലപ്പെട്ട് ഒന്നരമാസത്തിന് ശേഷമാണ് ഈ സന്ദേശം അയച്ചിരിക്കുന്നതെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഷീനയും രാഹുലുമായുള്ള ബന്ധത്തില്‍ ഇന്ദ്രാണി അസ്വസ്ഥയായിരുന്നു. ഇക്കാരണത്താല്‍ ഇന്ദ്രാണി മകളെ ആദ്യം ദല്‍ഹിക്കും പിന്നീട് ബാംഗ്ലൂരിലേക്കും അയച്ചു. മാനസികരോഗികള്‍ക്ക് നല്‍കുന്ന സെഡേറ്റീവുകളാണ് ഇന്ദ്രാണി ഷീനയ്ക്ക് നല്‍കിയതെന്ന് രാഹുല്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് രാഹുല്‍ ഷീനയെ മുംബൈയിലേക്ക് കൂട്ടിക്കൊണ്ടു വന്നതും ഫഌറ്റ് വാടകക്കെടുത്തതും. ഇതോടെ ഷീന അമ്മയോടുള്ള ബന്ധം പൂര്‍ണ്ണമായി അവസാനിപ്പിക്കുകയായിരുന്നു.
പിന്നീട് പീറ്ററും രാഹുലുമായുള്ള ബന്ധം വഷളായി. ഇന്ദ്രാണിയുടെ നീക്കങ്ങളെ കുറിച്ച് രാഹുലിന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് വിധി എസ്എംഎസ് അയച്ചത് ഇതിന് ശേഷമാണ്. തനിക്ക് അമ്മയോട് മാത്രമാണ് പ്രശ്‌നമെന്നും പീറ്റര്‍ മുഖര്‍ജിയുമായി പ്രശ്‌നങ്ങളില്ലെന്നും വ്യക്തമാക്കി 2011 ഏപ്രിലില്‍ ഷീന കത്തയച്ചിരുന്നു. 2011ല്‍ ഷീനയും രാഹുലുമായുള്ള വിവാഹനിശ്ചയവും നടന്നു. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായെന്നും കുറ്റപത്രം വെളിപ്പെടുത്തുന്നു. തന്റെ സ്വത്തുക്കളില്‍ ഷീനയ്ക്ക് അവകാശമില്ലെന്ന് ഇന്ദ്രാണി പ്രഖ്യാപിച്ചു. ഇന്ദ്രാണിയുടെയും സഞ്ജീവീന്റെയും ശ്രമഫലമായി 2011ല്‍ തന്റെ സ്വത്തുക്കളുടെ അവകാശി വിധിയാണെന്ന് കാണിച്ച് പീറ്റര്‍ മുഖര്‍ജി വില്‍പത്രം രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് 2012 മാര്‍ച്ച് ഒന്‍പതിന് ഷീന അമ്മയ്ക്ക് ഇമെയില്‍ സന്ദേശം അയച്ചു. തനിക്ക് ജന്മം നല്‍കരുതായിരുന്നെന്നും അല്ലെങ്കില്‍ ഇന്ദ്രാണിയുടെ മാതാപിതാക്കളെ തന്റെ സംരക്ഷണച്ചുമതല ഏല്‍പ്പിക്കരുതായിരുന്നെന്നും ഇമെയിലില്‍ പറയുന്നു. താന്‍ ആകെ തകര്‍ന്നു പോയിരുന്നു അന്ന്. ഇന്ന് രാഹുലിനോടൊപ്പം സുരക്ഷിതയാണ്. താന്‍ ഇന്ദ്രാണിയുടെ മകള്‍ തന്നെയാണെന്നും ഇമെയിലില്‍ ഷീന ഓര്‍മ്മിപ്പിക്കുന്നു.
2012 ഏപ്രിലില്‍ ഇന്ദ്രാണി ഷീനയെ ഫോണില്‍ ബന്ധപ്പെട്ട് ഡിന്നറിന് ക്ഷണിച്ചു. ഈ സമയത്ത് ഇന്ദ്രാണി ബ്രിട്ടനിലായിരുന്നു. ഏപ്രില്‍ 23ന് മുംബൈ വിമാനത്താവളത്തില്‍ എത്തിയ ഇന്ദ്രാണിയെ സ്വീകരിക്കാന്‍ വാടകയ്‌ക്കെടുത്ത കാറില്‍ എത്തിയത് ശ്യാംവറാണ്. തുടര്‍ന്ന് ഇരുവരും ലോണാവാലയിലെത്തി കൊലപാതകം വ്യക്തമായി ആസൂത്രണം ചെയ്തു. മടങ്ങുന്ന വഴി രണ്ട് വലിയ ബാഗുകള്‍ വാങ്ങി. അടുത്ത ദിവസം ഷീനയ്ക്കായി സമ്മാനങ്ങള്‍ വാങ്ങി.
കൊലപാതകം നടത്തിയ ഏപ്രില്‍ 24ന് മദ്യവും വെള്ളവും ഉറക്കഗുളികകളും കൈയുറകളും വാങ്ങി. ഇന്ദ്രാണി ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശിക്കുകയും ചെയ്തു. പുരുഷന്‍മാരുടെ രണ്ട് ജോഡി ഷൂസുകളും സ്ത്രീകളുടെ ഒരു ജോഡി ഷൂസും ഇന്ദ്രാണി വാങ്ങി. അമ്മയെ കാണാനായി ഷീനയെ കാറിലെത്തിച്ചത്ത രാഹുലാണ്. തുടര്‍ന്ന് ഷീനയെ വാഹനത്തില്‍ കയറ്റി ഇന്ദ്രാണിയും സഞ്ജീവും ശ്യാംവറും ബാന്ദ്രയിലേക്ക് പോയി. അമ്മ നല്‍കിയ പാനീയം കുടിച്ച് അബോധാവസ്ഥയിലായ ഷീനയുടെ വായ അയച്ചു പിടിച്ചത് ശ്യാംവറാണ്. സഞ്ജീവ് മുടിക്ക് കൂട്ടിപ്പിടിച്ചപ്പോള്‍ ഇന്ദ്രാണി തന്നെ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഷീനയുടെ മൃതദേഹം നശിപ്പിക്കുന്നതിന് 1.25 ലക്ഷം രൂപയാണ് ഡ്രൈവറായ ശ്യാംവറിന് നല്‍കിയത്.
ഷീനയുടെ ഫോണിലേക്ക് രാഹുല്‍ വിളിച്ചെങ്കിലും താന്‍ അമ്മയുടെ കൂടെ താമസിക്കുകയാണെന്ന് കാണിച്ച് ഷീനയെന്ന വ്യാജേന ഇന്ദ്രാണി എസ്എംഎസ് അയക്കുകയായിരുന്നു. രാഹുലുമായുള്ള ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നും സന്ദേശമയച്ചു. എന്നാല്‍ ഇത് വിശ്വാസിക്കാന്‍ തയ്യാറാകാതിരുന്ന രാഹുല്‍ അന്വേഷണം തുടര്‍ന്നു. ഫോണില്‍ ലഭിച്ച എസ്എംഎസ് സന്ദേശങ്ങള്‍ സൂക്ഷിക്കുകയും ചെയ്തു. പീറ്ററും ഇന്ദ്രാണിയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. സിബിഐയുടെ അന്വേഷണത്തില്‍ ഇത് ഏറെ സഹായകമായിരുന്നു. തുടര്‍ന്ന് ഷീനയോട് അടുപ്പമുള്ളവരെ ഷീന അമേരിക്കയിലാണെന്ന് വിശ്വസിപ്പിക്കാന്‍ ഇന്ദ്രാണി ശ്രമിച്ചു. രാഹുല്‍ പരാതി നല്‍കിയെങ്കിലും അന്വേഷിക്കാന്‍ പൊലീസ് തയ്യാറായില്ല.നുണപരിശോധനയ്ക്കും നാര്‍ക്കോ അനാലിസിസിനും വിധേയരാകാന്‍ ഇന്ദ്രാണിയും സഞ്ജീവ് ഖന്നയും വിസമ്മതിച്ചിരുന്നു. അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചചെയ്ത ഷീന ബോറ വധക്കേസിന്റെ ചുരുളഴിഞ്ഞപ്പോള്‍ സ്വന്തം മാതാവ് തന്നെ പ്രതിയായെന്ന അസാധാരണത്വവും ഈ കേസിലുണ്ടായിരുന്നു.