കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തിനിടെ അക്രമം; രണ്ട് മരണം

 

കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തിനിടെ വ്യാപക അക്രമം. അക്രമസംഭവങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മുൂപ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മടിക്കേരിയിലും കുടകിലുമാണ് അക്രമങ്ങള്‍ അരങ്ങേറിയത്. വിഎച്ച്പി കുടക് സംഘാടകസമിതി സെക്രട്ടറി കുട്ടപ്പയാണ്  മരിച്ചവരില്‍ ഒരാള്‍.

ആഘോഷം തടയാനുള്ള വിഎച്ച്പി പ്രവര്‍ത്തകരുടെ ശ്രമത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് രണ്ടു മരണങ്ങളും നടന്നത്. സംഘര്‍ഷത്തില്‍ നിരവധി കടകളും വീടുകളും അക്രമത്തിനിരയായി. അക്രമം നടത്തിയവര്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിനിടയില്‍ വീണ് പരിക്കേറ്റാണ് ഒരാള്‍ മരിച്ചത്. സംഘര്‍ഷത്തിനിടെയുണ്ടായ വെടിവെപ്പിലാണ് രണ്ടാമത്തെയാള്‍ മരിച്ചത്. അതെസമയം, ആരാണ് വെടിവച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ജയന്തി ആഘോഷം തടയുമെന്ന് വിശ്വഹിന്ദു പരിഷത്തടക്കമുള്ള ഹിന്ദു സംഘടനകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കര്‍ണാടകയില്‍ ഇന്ന് ബന്ദിനും ആഹ്വാനം ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.