ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി. കേസില്‍ മന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മരവിപ്പിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്റേതാണ് നിര്‍ണായക വിധി.
മാണിക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണ്. അന്വേഷണത്തില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ലെന്നും എസ്പി ആര്‍.സുകേശന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇടപെട്ട ഡയറക്ടറുടെ നടപടികള്‍ തെറ്റാണെന്നും കോടതി നിരീക്ഷിച്ചു. ശബ്ദരേഖയടക്കം എല്ലാ തെളിവുകളും സമഗ്രമായി പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു.
എസ്പി ആര്‍. സുകേശന്‍ സമര്‍പ്പിച്ച വസ്തുതാവിവര അന്തിമ റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ബാറുടമ ബിജു രമേശ് എന്നിവര്‍ ഉള്‍പ്പടെ സമര്‍പ്പിച്ച ഒന്‍പത് ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി വിധി. മാണിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് തെളിവ് ലഭിച്ചില്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വന്ന വിജിലന്‍സ് കോടതി ഉത്തരവ് ചൂടേറിയ പ്രചാരണ വിഷയമാകും.