കോട്ടയം സിഎംഎസ് കോളജിൽ ബീഫ് ഫെസ്റ്റ്: 10 വിദ്യാർഥികൾക്ക് സസ്പെൻഷൻ

കോട്ടയം: കോട്ടയം സിഎംഎസ് കോളജിൽ ബീഫ് ഫെസ്റ്റിവൽ നടത്താനുള്ള എസ്എഫ്ഐ ശ്രമത്തിനിടെ സംഘർഷം. സംഭവവുമായി ബന്ധപ്പെട്ട് 10 വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ കോളജ് അധികൃതർ തീരുമാനിച്ചു. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. എസ്എഫ്ഐയുടെ നേതൃത്വത്തിൽ 150ലധികം വിദ്യാർഥികൾ ബീഫ് ഫെസ്റ്റ് നടത്താൻ കോളജിലെത്തുകയായിരുന്നു. എന്നാൽ കോളജ് പ്രിൻസിപ്പൽ ഡോ. റോയ് സാം ഡാനിയൽ ഇതിന് അനുമതി നിഷേധിച്ചാതാണ് സംഘർഷത്തിന് കാരണം.

വിദ്യാർഥി സംഘടനയായ എബിവിപിയുമായി സംഘർഷമുണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് ഫെസ്റ്റിന് അനുമതി നൽകാൻ സാധിക്കില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചതാണ് വിദ്യാർഥികളെ പ്രകോപിതരാക്കിയത്. ഇതേതുടർന്ന് വിദ്യാർഥികൾ പ്രിൻസിപ്പലിനെ പിടിച്ചു തള്ളി. ഇതിനിടെ ബീഫ് ഇദ്ദേഹത്തിന്റെ ദേഹത്ത് വീഴുകയും ചെയ്തു.

 അതേസമയം, കോളജിലെ എസ്എഫ്ഐ നേതാക്കൾ വിദ്യാർഥികളെ നിർബന്ധിച്ചാണ് ഫെസ്റ്റിവലിൽ പങ്കെടുപ്പിക്കാൻ കൊണ്ടുവന്നതെന്നും പുറത്തുനിന്നുള്ള മുൻ വിദ്യാർഥികളും സംഘത്തിലുണ്ടായിരുന്നുവെന്നും പ്രിൻസിപ്പൽ ആരോപിച്ചു.

ബീഫ് ഫെസ്റ്റിവലിന് അനുകൂലമായി ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ട തൃശൂർ കേരളവർമ്മ കോളജ് അധ്യാപിക ദീപ നിശാന്തിനെ അനുകൂലിച്ച് സിഎംഎസ് കോളജ് പരിസരത്ത് ബാനറുകളും സ്ഥാപിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.