ബെംഗളൂരു: നഗരത്തിലെ കോള്‍സെന്റര്‍ ജീവനക്കാരിയെ വാനില്‍ കയറ്റിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി റോഡില്‍ തള്ളി.ശനിയാഴ്ച രാത്രി നടന്ന സംഭവം തിങ്കളാഴ്ചയാണ് പുറത്തറിഞ്ഞത്. ബൊമ്മനഹള്ളിയിലെ ഓഫീസില്‍ നിന്ന് എച്ച്.എസ്.ആര്‍ ലേഔട്ടിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ഗ്വാളിയോര്‍ സ്വദേശിയായ 23 കാരിയാണ് അക്രമത്തിനിരയായത്.

രാത്രി 10 മണിക്ക് ഇലക്ട്രോണിക്‌സ് സിറ്റി ജംഗ്ഷനില്‍ ഓട്ടോറിക്ഷ കാത്തുനില്‍ക്കുകയായിരുന്നു യുവതി. ആസമയത്ത് അതുവഴി വന്ന ടെംപോ ട്രാവലര്‍ ഡ്രൈവറും ക്ലീനറും യുവതിയെ താമസ്ഥലത്ത് ഏത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു. സാധാരണ സര്‍വീസ് നടത്തുന്ന വാഹനമാണെന്ന ധാരണയിലാണ് യുവതി കയറിയത്.

യുവതി വാഹനത്തില്‍ കയറിയ ഉടന്‍ ക്ലീനര്‍ കത്തിയെടുത്ത് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇന്റര്‍മീഡിയേറ്റ് റിങ് റോഡിലൂടെ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെത്തി ഒഴിഞ്ഞ സ്ഥലത്ത് വണ്ടി നിര്‍ത്തി ഡ്രൈവറും ക്ലീനറും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.

തുടര്‍ന്ന് സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനും സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ റോഡും കടന്ന് ഒരു മണിയോടെ ഇലക്ട്രോണിക്‌സ് സിറ്റി ജംഗ്ഷനില്‍ തന്നെ യുവതിയെ ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പോലീസില്‍ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം യുവതിയുടെ സിംകാര്‍ഡും നശിപ്പിച്ചു.

സെന്റ് ജോണ്‍സ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി തിങ്കളാഴ്ച ആസ്പത്രി വിട്ടു. കേസന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്ക്കരിച്ചതായും വാഹനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബെംഗളൂര്‍ ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ രോഹിണി ഘടോഝ് അറിയിച്ചു.