ശ്രീനഗർ: ഉത്തര കശ്മീരിലെ ഹന്ദ്‌വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർ കൊല്ലപ്പെട്ടു. ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. കുപ്‌വാരയിൽ നടന്ന മറ്റൊരു ആക്രമണത്തിൽ സൈന്യം ഒരു ഭീകരനെയും വധിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയ്ഷെ മുഹമ്മദ് (ജെഇഎം) ഭീകരരെയാണ് വധിച്ചത്. പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന ഇവരെ വധിച്ചത്.
പുൽവാമ ജില്ലയിലെ ഹരി ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യവും പൊലീസും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.