ന്യൂയോർക്ക്: നവജാതശിശുവിനെ ഏഴാം നിലയിലെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞുകൊലപ്പെടുത്തിയ കേസിൽ മുപ്പത്തിമൂന്നുകാരിയായ യുവതി അറസ്റ്റിൽ. ബ്രോങ്ക്സ് നഗരത്തിലെ പുരുഷസുഹൃത്തിന്റെ അപാർട്ട്മെന്റിലാണ് സംഭവം നടന്നത്.
തിങ്കളാഴ്ചയാണ് കെട്ടിടത്തിന്റെ പുറത്തെ ഇടനാഴിയിൽ അബോധാവസ്ഥയിൽ പൊക്കിൾകൊടിപോലും വേർപെടാതെ ഗുരുതരമായ മുറിവുകളോടെ പെൺകുഞ്ഞിനെ കാണപ്പെട്ടതെന്ന് ന്യൂയോർക്ക് സിറ്റി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ബാർബറ സാംപ്സൺ പറഞ്ഞു. നവജാതശിശുവിനെ ജീവനോടെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞ അമ്മ ജെന്നിഫർ ബെറി കുറച്ചു വർഷങ്ങൾക്ക് മുമ്പ് ന്യൂയോർക്ക് സിറ്റിയുടെ ചൈൽഡ് വെൽഫെയർ ഏജൻസിയിൽ ജോലിചെയ്തിരുന്നു.
ബ്രോങ്ക്സ് ക്രിമിനൽ കോടതിയിൽ ചൊവ്വാഴ്ച ഹാജരാക്കിയ ഇവരെ ഒക്ടോബർ അഞ്ചുവരെ റിമാൻഡ് ചെയ്തു.
ജെന്നിഫർ ബെറി തന്റെ ഗർഭാവസ്ഥയുടെ അവസാന ഘട്ടം ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മറച്ചുവച്ചിരുന്നു. ആഴ്ചകൾക്കു മുമ്പ് തന്റെ ഗർഭം അലസിപ്പോയെന്നും ചിലരോട് പറഞ്ഞിരുന്നു. പക്ഷേ തിങ്കളാഴ്ച ആദ്യം ഇവർ വാർത്ത നിഷേധിച്ചെങ്കിലും പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരോട് കുറ്റം സമ്മതിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും മുമ്പ് ഇത്തരത്തിലുള്ള എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമേ കൂടുതൽ പറയാനാകൂ എന്നും ന്യൂയോർക്ക് സിറ്റി ചിൽഡ്രൻ സർവീസസ് അഡ്മിനിസ്ട്രേഷന്റെ വക്താവ് പറഞ്ഞു.