ന്യൂഡൽഹി: പാകിസ്ഥാനിൽ നിന്നും ആയുധ പരിശീലനം ലഭിച്ച ഇരുപതോളം ഭീകരർ പഞ്ചാബിലേക്ക് കടന്നിരിക്കാമെന്ന് സുരക്ഷാ ഏജൻസികൾ സംശയിക്കുന്നു. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുടെയും മുംബയ് ഭീകരാക്രമണത്തിന്രെ സൂത്രധാരൻ ഹാഫിസ് സയീദിന്രെയും മേൽനോട്ടത്തിൽ പാക് ആധീന കാശ്മീരിലാണ് ഭീകരർക്ക് പരിശീലനം ലഭിച്ചതെന്ന് സുരക്ഷാ ഏജൻസികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ചില സിഖ് തീവ്രവാദി സംഘടനകളുടെ സഹായവും ഭീകരർക്ക് ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഡൽഹിയാണ് ഭീകരരുടെ ലക്ഷ്യം.
ഭീകരർ നുഴഞ്ഞുകയറാനായി അവസരം നോക്കി നിൽക്കുകയോ, അതിർത്തിയിലേക്ക് കടക്കുകയോ ചെയ്തിരിക്കാമെന്നാണ് നിഗമനം. ചില സിഖ് ഗ്രൂപ്പുകളുമായും ലഷ്കർറെ തൊയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഇസ്ലാമിക ഭീകര സംഘടകളുമായും ഐ.എസ്.ഐ പാക് ആധീന കാശ്മീരിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.