കാഞ്ഞങ്ങാട് ∙ കാസർകോട് വീണ്ടും വൻ ബാങ്ക് കവർച്ച. ചെറുവത്തൂർ വിജയാബാങ്ക് ശാഖയിലാണ് കവർച്ച നടന്നത്. ലോക്കറിലുണ്ടായിരുന്ന മുഴുവൻ പണവും സ്വർണവും നഷ്ടമായെന്നാണ് പ്രാഥമിക വിവരം. നാലു കോടിയോളം രൂപ നഷ്ടപ്പെട്ടതായും സൂചനയുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി ബാങ്ക് അവധിയായിരുന്നു. ഇന്നു രാവിലെ ജീവനക്കാർ എത്തിയപ്പോഴാണു കവർച്ച വിവരം പുറത്തറിഞ്ഞത്.
ബസ് സ്റ്റാൻഡിനടുത്തെ വാടക കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്. കട തുടങ്ങാനെന്ന പേരിൽ തുറന്ന, മുറിയിലൂടെയാണ് ബാങ്കിന്റെ സ്ട്രോങ് മുറിയിലേക്കു തുരന്നു കയറിയത്. കാസർകോട് മഞ്ചേശ്വരത്തു നിന്നുള്ളവരെന്നു പരിചയപ്പെടുത്തിയവരാണ് താഴത്തെ മുറി വാടകയ്ക്ക് എടുത്തിരുന്നത്. ഒരു മാസത്തിനിടെ കാസർകോട് ജില്ലയിൽ ഉണ്ടാകുന്ന രണ്ടാമത്തെ ബാങ്ക് കവർച്ചയാണിത്. ഈ മാസം ഏഴിനു പട്ടാപ്പകൽ കുഡ്‌ലുവിലെ സർവീസ് സഹകരണ ബാങ്ക് എരിയാൽ ശാഖയിൽ നിന്നും 21 കിലോ സ്വർണവും 13 ലക്ഷം രൂപയും കൊള്ളയടിച്ചിരുന്നു.
വിജയബാങ്കിൽ നടന്നതു ചേലേമ്പ്ര മോഡൽ കവർച്ചയെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറം ജില്ലയിൽ സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിന്റെ ചേലേമ്പ്ര ശാഖ 2008 ജനുവരി ഒന്നിന് കൊള്ളയടിച്ച അതേ മാതൃകയിലാണ് ചെറുവത്തൂർ വിജയ ബാങ്കിലെയും കവർച്ച. ഹോട്ടലിന്റെ മുകളിലത്തെ നിലയിൽ പ്രവർത്തിച്ച, ചേലേമ്പ്രയിലെ ബാങ്ക് ശാഖ ഹോട്ടൽ തന്നെ താവളമാക്കുകയായിരുന്നു കവർച്ചക്കാർ. ഏഴരക്കോടി രൂപയുടെ സ്വർണവും 24 ലക്ഷം രൂപയുമാണ് അന്നു കവർച്ച ചെയ്യപ്പെട്ടത്. ഒരു മാസം മുൻപെ, വാടകയ്ക്കെടുത്ത് അറ്റകുറ്റപ്പണികൾക്കെന്നു പറഞ്ഞ് അടച്ചിട്ടശേഷം സ്‌ട്രോങ് റൂം സ്‌ഥിതിചെയ്യുന്ന ഭാഗത്തെ തറ പൊളിക്കുകയായിരുന്നു ചേലേമ്പ്രയിൽ.
ചെറുവത്തൂർ വിജയബാങ്കിലെ കവർച്ചയും ഇതേ രീതിയിലാണ്. കാസർകോട് മഞ്ചേശ്വരത്തു നിന്നുള്ളവരെന്നു പരിചയപ്പെടുത്തിയവരാണ് വിജയ ബാങ്കിന്റെ താഴത്തെ മുറി വാടകയ്ക്ക് എടുത്തിരുന്നത്.