തിരുവനന്തപുരം : മൂന്നാർ സമരം മുൻനിർത്തി കലക്കവെള്ളത്തിൽ മീൻപിടിക്കാനാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നാണ്യവിള വ്യവസായത്തിന് താങ്ങാനാവുന്നതിന്റെ പരമാവധി വേതനം തൊഴിലാളികൾക്ക് നൽകണമെന്നും മുഖ്യമന്ത്രി ഒരു പ്രസിദ്ധീകരണത്തിന് നൽകിയ ലേഖനത്തിൽ പറയുന്നു.
അതിനപ്പുറത്തേക്ക് പോയാൽ സ്ഥാപനം അടച്ചുപൂട്ടേണ്ടി വരും. സർക്കാരും തൊഴിലാളികളും മാനേജ്മെന്റും തമ്മിലുള്ള കൂട്ടായ്മയിലൂടെ പ്രശ്നപരിഹാരം കാണണം. ഇടതു സർക്കാരിനെ അപേക്ഷിച്ച് തൊഴിലാളികളുടെ അടിസ്ഥാന വേതനം പലയിരട്ടി വർധിപ്പിക്കാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറയുന്നു. തൊഴിലാളി സംഘടനകൾ ആത്മപരിശോധന നടത്തണം. ഇന്നു നടക്കുന്ന ചർച്ച എല്ലാവരും പ്രതീക്ഷയോടെയാണ് നോക്കുന്നത്. തെറ്റുകളും പരാജയങ്ങളും തിരിച്ചറിഞ്ഞുകൊണ്ട് പ്രശ്നത്തെ സമീപിക്കണമെന്നും പറഞ്ഞു കൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.