മിനാ ദുരന്തത്തില്‍ ഒരു മലയാളി കൂടി മരിച്ചു

മിന: ഹജ്ജ് കര്‍മ്മത്തിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചിതറ സ്വദേശി സുള്‍ഫിക്കറിന്റെ(33) മൃതദേഹമാണ് കണ്ടെത്തിയത്. കുടുംബമായി സൗദിയില്‍ താമസിക്കുകയായിരുന്നു സുള്‍ഫിക്കര്‍. മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കും. സുള്‍ഫിക്കറിന്റെ അമ്മ ലൈലാബീവിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇതോടെ ദുരന്തത്തില്‍ മരിച്ചതായി സ്ഥിരീകരിക്കപ്പെട്ട മലയാളികളുടെ എണ്ണം മൂന്നായി. പാലക്കാട് വടക്കഞ്ചേരിക്കടുത്ത് പുതുക്കാട് മൈദാകര്‍ വീട്ടില്‍ മൊയ്തീന്‍ അബ്ദുള്‍ ഖാദറുടെ (62) മരണമാണ് വെള്ളിയാഴ്ച സ്ഥിരീകരിച്ചത്. മലപ്പുറം ചേലേമ്പ്ര ചക്കുവളപ്പ് ആശാരിപ്പടി അബ്ദുറഹിമാന്റെ (51) മരണം വ്യാഴാഴ്ചതന്നെ സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ സുലൈഖയടക്കം 13 ഇന്ത്യക്കാരാണ് പരിക്കേറ്റ് ആസ്പത്രിയിലുള്ളതെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷനെ ഉദ്ധരിച്ച് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.