അമല കൊലക്കേസ് പ്രതി സതീഷ് ബാബു പോലിസ് കസ്റ്റഡിയില്‍

 

പാലാ: ലിസ്യൂ മഠത്തിലെ സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷ് ബാബു പിടിയിലായി.ഹരിദ്വാറിലെ ഒരു മഠത്തില്‍ ഒളിവില്‍ കഴിയവെ ഉത്തരാഖണ്ഡ് പൊലീസാണ് ഇയാളെ പിടികൂടിയത്. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു അറസ്റ്റ്.കാസര്‍കോഡ് സ്വദേശിയാണു സതീഷ് ബാബു. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയാറായിട്ടില്ല. രണ്ടു ദിവസമായി ഇയാള്‍ ഹരിദ്വാറിലെ ആശ്രമത്തില്‍ കഴിയുകയായിരുന്നു.
ഗംഗാ സ്‌നാനത്തിനിടെ തന്റെ പഴ്‌സ് നഷ്ടപ്പെട്ടെന്നും, നാട്ടിലേക്കു മടങ്ങാന്‍ പണം വേണമെന്നും ഇയാള്‍ ആശ്രമ അധികൃതരോടു പറഞ്ഞു. എന്നാല്‍ പരിചയമില്ലാത്ത ആള്‍ക്കു പണം നല്‍കാന്‍ കഴിയില്ലെന്നും, ബന്ധുക്കളെ ആരെയെങ്കിലും അറിയിക്കണമെന്നും മഠത്തിലെ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ സഹോദരന്റെ ഫോണിലേക്ക് എസ് എംഎസ് അയച്ചിരുന്നു. ഈ എസ്എംഎസ് ആണു പ്രതിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. പ്രതിയുടെ ചിത്രങ്ങള്‍ നേരത്തെ പൊലീസ് പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.
ഉത്തരാഖണ്ഡിലെത്തി പ്രതിയെ ഏറ്റുവാങ്ങാന്‍ അന്വേഷണ സംഘം നടപടി തുടങ്ങി. ദില്ലിയിലുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘത്തോട് ഉത്തരാഘണ്ഡിലേക്കു തിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഹരിദ്വാറില്‍ പിടിയിലായ പ്രതി സതീഷ് ബാബുവാണെന്ന് പൊലീസ് പൂര്‍ണമായി സ്ഥിരീകരിച്ചിട്ടില്ല.

© 2024 Live Kerala News. All Rights Reserved.