തിരുവനന്തപുരം:ഫയർഫോഴ്സിന്റെ സേവനങ്ങൾക്കു ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കി. ഡിജിപി ജേക്കബ് തോമസ് കൊണ്ടുവന്ന ഉത്തരവിൽ ഭേദഗതി. കന്നുകാലികൾ കിണറ്റിൽ വീണാലും മരംവീണു ഗതാഗതം തടസ്സപ്പെട്ടാലും ഫയർഫോഴ്സ് എത്തണം. പൊലീസ് ആവശ്യപ്പെടുന്നിടത്തു എത്തണം. സ്വകാര്യ ആവശ്യത്തിനു ഫീസ് ഈടാക്കി ഫയർഫോഴ്സ് ചെല്ലണമെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു.
അടൂർ ഐഎച്ച്ആർജി കോളജിലെ അതിരുവിട്ട ഓണാഘോഷത്തിൽ ഫയർഫോഴ്സ് വാഹനം വിട്ടുകൊടുത്തത് വിവാദമായതിനെ തുടർന്ന് സ്വകാര്യ ആവശ്യങ്ങൾക്കും മറ്റും വിട്ടുകൊടുക്കുന്നത് നിരോധിച്ചിരുന്നു. ഫയര്‍ എന്‍ജിനുകള്‍ രക്ഷാപ്രവര്‍ത്തനത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നായിരുന്നു ജേക്കബ് തോമസിന്റെ ഉത്തരവ്. ഇതോടെ, സിനിമാ ഷൂട്ടിങ്ങിനു മഴ പെയ്യിക്കാനോ പൊലീസ് ചടങ്ങുകൾക്കു വേദിയുടെ പരിസരത്തെ പൊടി പറക്കാതിരിക്കാൻ വെള്ളം നനയ്ക്കാനോ തുടങ്ങി ഒരു ആഘോഷങ്ങൾക്കും ഫയർഫോഴ്സ് സേവനം ലഭിക്കാത്ത അവസ്ഥയായിരുന്നു.