കോട്ടയം∙ പാലാ ലിസ്യു മഠത്തിൽ സിസ്റ്റർ അമല കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നത് ശരിയായ ദിശയിലെന്നു എഡിജിപി: കെ.പത്മകുമാര്‍. മഠത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് കൊലപാതകത്തിന് പിന്നിൽ. കൃത്യമായ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു.
സംഭവത്തിൽ പൊലീസിന്റെ അന്വേഷണം മൂന്നു പേരിലേക്കാണ് നീളുന്നത്. സമാന രീതിയിൽ ആക്രമണം നടത്തിയ കേസുകളിൽ പ്രതികളായ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിട്ടുള്ള മൂന്നു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവരിൽ ഒരാളെ കന്യാസ്ത്രീ കൊല്ലപ്പെട്ട രാത്രിയിൽ സംശയാസ്പദ സാഹചര്യത്തിൽ പാലാ നഗരത്തിൽ കണ്ടതായും സൂചന ലഭിച്ചിട്ടുണ്ട്.
ലിസ്യു മഠത്തിലെ 74 വയസ്സുള്ള ഒരു കന്യാസ്ത്രീക്ക് ഒരാഴ്ച മുൻപ് തലയ്ക്കു പരുക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിൽസ തേടിയ ഈ സിസ്റ്റർ രണ്ടു ദിവസം മുൻപാണ് മഠത്തിൽ തിരിച്ചെത്തിയത്.