ഇസ്‍ലാമാബാദ് ∙ അതിർത്തിയിലെ വെടിനിർത്തൽ കരാർ ലംഘനങ്ങൾക്ക് ഇന്ത്യയെ കുറ്റപ്പെടുത്തി പാക്കിസ്ഥാൻ സൈന്യം. നിയന്ത്രണരേഖയിലെ വെടിനിർത്തൽ കരാർ ലംഘിക്കുന്നത് ഇന്ത്യൻ സൈന്യമാണ്. ഇന്നു രാവിലെ നാകിയൽ സെക്ടറിൽ പ്രകേപനമില്ലാതെ ഇന്ത്യൻ സൈന്യം ഷെല്ലാക്രമണവും വെടിവയ്പും നടത്തിയതായി പാക്ക് സൈന്യം അവകാശപ്പെട്ടു. പാക്കിസ്ഥാനും ശക്തമായി തിരിച്ചടിച്ചതായും വ്യക്തമാക്കി.
അതിർത്തിയിൽ സമാധാനം സാധ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ന്യൂഡൽഹിയിൽ ബിഎസ്‌എഫ്–പാക്കിസ്‌ഥാൻ റേഞ്ചേഴ്‌സ് ഡയറക്‌ടർ ജനറൽമാർ കൂടിക്കാഴ്ച നടത്തി രണ്ടുദിവസം പിന്നിടുമ്പോഴാണ് പാക്കിസ്ഥാൻ പുതിയ ആരോപണമുയർത്തിയിരിക്കുന്നത്. അതിർത്തിയിൽ ശാന്തിയും സമാധാനവും നിലനിർത്താൻ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചയിൽ ധാരണയായിരുന്നു.
വെടിനിർത്തൽ ലംഘനവും നുഴഞ്ഞുകയറ്റവും ഉണ്ടായാൽ വിവരം ഉടൻ ഇ–മെയിലിലൂടെയും ഫോണിലൂടെയും കൈമാറും. ബിഎസ്എഫിന്റെയും പാക്ക് റേഞ്ചേഴ്സിന്റെയും ടീമുകൾ തമ്മിൽ വോളിബോൾ – ബാസ്‌കറ്റ് ബോൾ മൽസരങ്ങൾ സംഘടിപ്പിക്കും. സാംസ്‌കാരിക പരിപാടികൾ നടത്താനും രണ്ടു ദിവസം നീണ്ടുനിന്ന ചര്ഡച്ചകളിൽ തീരുമാനമെടുത്തിരുന്നു.