വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി കാസര്‍കോട്ടുകാരനെ ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമം

കൊച്ചി∙ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയിൽ ആളെ ചേർക്കാൻ ശ്രമം. ദവ്അത്തുൽ ഇസ്‌ലാം ദഅ്‌വാ എന്ന ഗ്രൂപ്പിൽ യുവാവിന്റെ ഫോൺ നമ്പർ ചേർത്തായിരുന്നു തുടക്കം. ഷാമി എന്നയാളാണ് സന്ദേശമയച്ചത്. ഗ്രൂപ്പിന്റെ ഡിസ്‌പ്ലേയിൽ ഐഎസിന്റെ പതാകയുമുണ്ട്. കാക്കനാട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കാസർകോ‌ട്ടുകാരനായ യുവാവിനാണ് സന്ദേശമെത്തിയത്. കൊച്ചി സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഐഎസിന്റെ പേരിലുള്ള ഗ്രൂപ്പിൽ നിന്നു നിരവധി സന്ദേശങ്ങളാണ് യുവാവിനു ലഭിക്കുന്നത്. ഷാമി എന്ന പേരിൽ സ്വയം വെളിപ്പെടുത്തിയ വ്യക്തി (+1(509)871-0700) എന്ന നമ്പരിൽ നിന്നാണ് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത്. നിങ്ങൾ ഞങ്ങളുടെ കോൺടാക്ട് ലിസ്റ്റിൽ എത്തിയെന്നും ദവ്അത്തുൽ ഇസ്‌ലാം ദഅ്‌വാ ഗ്രൂപ്പിലേക്കു സ്വാഗതമെന്നും ഇയാൾ സന്ദേശമയച്ചിട്ടുണ്ട്. ഇങ്ങനെയൊരു ഗ്രൂപ്പിൽ അംഗമായതിനാൽ അപകടസാധ്യതയുണ്ടെന്നും അതീവ ശ്രദ്ധാലുവായിരിക്കണമെന്നും സന്ദേശത്തിൽ പറയുന്നു.

വെള്ളിയാഴ്ചയാണ് ഷാമി എന്നയാൾ യുവാവിന് ആദ്യമായി സന്ദേശം അയയ്ക്കുന്നത്. അസലാമു അലൈക്കും എന്നായിരുന്നു സന്ദേശം. തുടർന്ന് അയച്ചയാൾ ആരെന്നു അന്വേഷിച്ചപ്പോൾ ഇസ്‌ലാമിക് സ്റ്റേറ്റിൽ നിന്ന് ഷാമി എന്നയാളാണെന്നു സന്ദേശം വന്നു. മറ്റു സന്ദേശങ്ങൾ ശനിയാഴ്ചയാണ് വന്നത്. യുവാവിനെക്കുറിച്ചും ജോലിയെന്താണെന്നും ഷാമി ചോദിച്ചിരുന്നു. തുടർന്ന് അറബിയിലെന്നു വിശ്വസിക്കപ്പെടുന്ന ഒരു ശബ്ദസന്ദേശവും യുവാവിനു ലഭിച്ചു.

ഐഎസിന്റെ പതാക കണ്ടതോടെ യുവാവ് ഗ്രൂപ്പിൽ നിന്ന് സ്വയം പുറത്തുപോന്നു. പോരുന്നതിനു മുൻപ് സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടുകൾ തെളിവായി എടുത്തിരുന്നു. റൈറ്റ് തിങ്കേഴ്സ് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലെ അംഗമായ യുവാവിന്റെ ഫോൺ നമ്പർ അവിടുന്നാകാം ഷാമി എന്നയാൾ സംഘടിപ്പിച്ചതെന്നാണ് അനുമാനം.

© 2024 Live Kerala News. All Rights Reserved.