2000ലധികം ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യക്ക് ശേഷിയുണ്ടെന്ന് പാക്കിസ്ഥാന്‍

ഇസ്‌ലാമാബാദ്: 2000 ലധികം ആണവ പോര്‍മുനകള്‍ നിര്‍മിക്കുന്നതിനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്ന് പാക്കിസ്ഥാന്‍. പാക്കിസ്ഥാനിലെ ദേശീയ നയരൂപീകരണത്തിനുള്ള സമിതിയായ ദ് നാഷണല്‍ കമാന്‍ഡ് അതോറിറ്റിയെ (എന്‍സിഎ) ഉദ്ധരിച്ച് പാക്ക് ദേശീയ മാധ്യമം ദ് ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇതുമൂലം ആണവായുധത്തിന്റെ കാര്യത്തില്‍ കരുതലുള്ളവരായിരിക്കാന്‍ പാക്കിസ്ഥാനും നിര്‍ബന്ധിതരാവുകയാണെന്നും ഡോണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ആണവ ശക്തിയാണ് പാക്കിസ്ഥാനെന്നും 10 വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ ആണവ രാഷ്ട്രമായി പാക്കിസ്ഥാന്‍ മാറുമെന്നും അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആണവ സുരക്ഷയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തിയ എന്‍സിഎ യോഗം പരമ്പരാഗതവും തന്ത്രപ്രധാനവുമായ ആയുധശേഖരത്തിന്റെ കാര്യത്തില്‍ അയല്‍രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നവാസ് ഷരീഫ് ആധ്യക്ഷം വഹിച്ച യോഗത്തിലാണ് ഈ വിലയിരുത്തലുകള്‍ ഉണ്ടായിരിക്കുന്നത്. ഷരീഫിന് പുറമെ, പ്രതിരോധ മന്ത്രി ഖവാജ ആസിഫ്, ധനമന്ത്രി ഇസഹാഖ് ദാര്‍, ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.

ആണവായുധ ശേഖരത്തിന്റെ കാര്യത്തില്‍ രാജ്യാന്തര രംഗത്തെ കണക്കുകളെ അതിശയിക്കുന്ന കണക്കുകളാണ് ഇന്ത്യയുടെ കാര്യത്തില്‍ പാക്കിസ്ഥാന്റെ പക്കലുള്ളതെന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവ റിയാക്ടറുകളിലായാലും ആയുധ നിര്‍മാണത്തിന് സഹായിക്കുന്ന പ്ലൂട്ടോണിയത്തിന്റെ കാര്യത്തിലും 2000ല്‍ അധികം ആയുധങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ശേഷിയാണ് ഇന്ത്യയ്ക്കുള്ളതത്രെ.

ഇന്ത്യയുടെ കരുതല്‍ ആയുധ ശേഖരത്തിലുണ്ടാകുന്ന വര്‍ധനയില്‍ യോഗം ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ദക്ഷിണേഷ്യയില്‍ സുരക്ഷാ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഗതിമാറ്റങ്ങളെ രാജ്യം ശ്രദ്ധാപൂര്‍വം വീക്ഷിച്ചുവരികയാണെന്നും ദേശീയ സുരക്ഷയ്ക്കായി ആവശ്യമായ എല്ലാ മുന്‍കരുതലുകളും കൈക്കൊള്ളാനും യോഗത്തില്‍ തീരുമാനമായി.

© 2024 Live Kerala News. All Rights Reserved.