ഐ.പി.എല്‍. മുന്‍ മേധാവി ലളിത് മോദിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്റര്‍പോള്‍ വിശദീകരണം തേടി

ന്യൂഡല്‍ഹി: ഐ.പി.എല്‍. മുന്‍ മേധാവി ലളിത് മോദിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്റര്‍പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റില്‍ നിന്ന് വിശദീകരണം തേടി. റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കാന്‍ മോദിക്കെതിരെ മതിയായ തെളിവുകളുണ്ടോ, മോദിക്കെതിരായ അന്വേഷണം വൈകാനുള്ള കാരണം എന്നിവ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ മാസം ആഗസ്ത് ഇരുപതിന് ഇന്റര്‍പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് നോട്ടീസ് നല്‍കിയത്. ഐ.പി.എല്‍. കേസില്‍ പ്രതികളായ മറ്റുള്ളവര്‍ക്കെതിരായ വിശദാംശങ്ങളും ഇന്റര്‍പോള്‍ തേടിയിട്ടുണ്ട്.

ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയെങ്കില്‍ മാത്രമേ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റം ചുമത്തപ്പെട്ട മോദിയെ അറസ്റ്റ് ചെയ്ത് ഇന്ത്യയില്‍ എത്തിക്കാനാവൂ. അഞ്ച് വര്‍ഷം മുന്‍പ് ഇന്ത്യയില്‍ നിന്ന് മുങ്ങിയ മോദി ഇപ്പോള്‍ യൂറോപ്പ്യന്‍ ദ്വീപായ മാള്‍ട്ടയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് സൂചന.

മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് ആവശ്യമായ രേഖകള്‍ കഴിഞ്ഞ മാസം തന്നെ സി.ബി.ഐ ഇന്റര്‍പോളിന് കൈമാറിയിരുന്നു. ഇതിനുശേഷമാണ് അവര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിനോട് കൂടുതല്‍ രേഖകളും വിശദീകരണവും ആവശ്യപ്പെട്ടത്.

അതിനിടെ അറസ്റ്റിന് മുന്‍പ് കേസില്‍ ഒരു ഹിയറിങ്ങിന് ഹാജരാകാന്‍ മോദിക്ക് അവസരം ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. ഇതു സംബന്ധിച്ച് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മോദിയുടെ നിയമകാര്യങ്ങള്‍ നോക്കുന്ന ലിന്‍ഡെബോര്‍ഗും ഇന്റര്‍പോള്‍ സെക്രട്ടേറിയറ്റും ഇമെയില്‍ വഴി ആശയവിനിമയം നടത്തിയ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് മോദി ഇന്റര്‍പോളിനെ മെയില്‍ വഴി അറിയിച്ചത്.

എന്നാല്‍, ഒരു രാജ്യത്തെ അന്വേഷണ ഏജന്‍സി രേഖാമൂലം റെഡ് കോര്‍ണര്‍ നോട്ടീസ് അയക്കാന്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടാനോ വിശദീകരണം തേടാനോ ഇന്റര്‍പോളിന് അവകാശമില്ലെന്നും ഒരു വാദമുണ്ട്. അന്വേഷണം നേരിടുന്ന ഒരു വ്യക്തിക്ക് ഹിയറിങ്ങിന് ഹാജരാകാന്‍ അവസരം നല്‍കാനുള്ള അവകാശവും ഇന്റര്‍പോളിനില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു.

ലളിത് മോദിക്കെതിരെ പതിനാറ് കേസുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ പതിനഞ്ചെണ്ണം വിദേശ നാണയ വിനിമയ ആക്ടായ ഫെമ അനുസരിച്ചും ഒരെണ്ണം പണം തിരിമറി കേസുമായി ബന്ധപ്പെട്ടുമാണ് രജിസ്റ്റര്‍ ചെയ്തത്.

© 2024 Live Kerala News. All Rights Reserved.