ആന്ധ്രപ്രദേശില്‍ മിന്നലേറ്റ് 20 പേര്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച മിന്നലേറ്റ് ഇരുപത് പേര്‍ മരിച്ചു. നെല്ലൂര്‍ ജില്ലയില്‍ ഒരു അച്ഛനും മകനും ഉള്‍പ്പടെ ആറു പേരും കൃഷ്ണ, പ്രകാശം ജില്ലകളില്‍ നാലു പേര്‍ വീതവും ഗുണ്ടൂരില്‍ മൂന്നു പേരും കിഴക്കന്‍ ഗോദാവരി ജില്ലയില്‍ രണ്ടു പേരും അനന്ത്പുര്‍, ശ്രീകാകുളം ജില്ലകളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്. പ്രകാശം ജില്ലയില്‍ മരിച്ചരെല്ലാം കര്‍ഷകരാണ. പരുത്തിപ്പാടത്ത് ജോലി ചെയ്യുമ്പോഴാണ് ഇവര്‍ക്ക് മിന്നലേറ്റത്.

തിരുപ്പതിയില്‍ ഒട്ടേറെ വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു.മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ഗുണ്ടൂരിലെ പെരച്ചര്‍ളയില്‍ ആന്ധ്രയുടെയും ത്രിപുരയുടെയും വനിതാ ക്രിക്കറ്റ് ടീമംഗങ്ങള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇവര്‍ തമ്മിലുള്ള മത്സരം നടക്കേണ്ടിയിരുന്ന ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിന് സമീപത്തെ ഒരു മരം മിന്നലില്‍ പൂര്‍ണമായി കത്തിനശിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് ന്യൂനമര്‍ദം മൂലം കഴിഞ്ഞ രണ്ടു ദിവസമായി ഈ പ്രദേശങ്ങളിലാകെ ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ചംപാപേട്ടില്‍ ആറ് യാത്രക്കാരോടൊപ്പം ഒഴുക്കില്‍പ്പെട്ട കാര്‍ നാട്ടുകാര്‍ ട്രാക്ടര്‍ ഉപയോഗിച്ച് തടഞ്ഞ് രക്ഷപ്പെടുത്തുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.