ലോകം കണ്ട എക്കാലത്തേയും മികച്ച രണ്ടു ശാസ്ത്രജ്ഞർ ആരെന്ന് ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ, ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിങ്സ്. ഇവരുടെ ബുദ്ധിശക്തിയെ മറികടക്കാൻ ഇന്നും ആർക്കും സാധിച്ചിട്ടില്ല. എന്നാൽ ഒരു മലയാളി പെൺകുട്ടി, അതും പന്ത്രണ്ടുകാരി രണ്ടു ശാസ്ത്രജ്ഞരെയും കീഴടക്കുന്ന പ്രകടനമാണ് കഴിഞ്ഞ ദിവസം കാഴ്ചവച്ചത്.
ഭൗതിക ശാസ്ത്രത്തന്റെ പിതാവെന്ന് അറിയപ്പെടുന്ന ഐന്‍സ്റ്റീനെ മറികടക്കുന്ന ബുദ്ധിശക്തിയാണ് ലിഡിയ സെബാസ്റ്റിയൻ എന്ന പെൺകുട്ടിക്ക്. ഈ വാർത്ത വിദേശമാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും സ്റ്റീഫന്‍ ഹോക്കിങ്ങിന്റെയും ഐക്യു സ്‌കോര്‍ മറികടന്നാണ് ബ്രിട്ടനിലെ കോള്‍ചെസ്റ്ററിൽ താമസിക്കുന്ന (യുകെ മലയാളി) അരുണിന്റെയും (43 വയസ്) എറിക്കയുടെയും മകള്‍ ലിഡിയ സെബാസ്റ്റിയൻ ഈ വലിയ നേട്ടം സ്വന്തമാക്കിയത്.
വ്യക്തികളുടെ ബുദ്ധിശക്തി തിട്ടപ്പെടുത്തുന്ന മെന്‍സ പരീക്ഷയിലാണ് ലിഡിയ ഈ അപൂർവ നേട്ടം കൈവരിച്ചത്. മൽസരത്തിൽ ലഭിക്കാവുന്ന പരമാവധി സ്‌കോറായ 162 മാർക്ക് എന്ന നേട്ടം കൈവരിച്ചത് ശാസത്രലോകം അത്ഭുതത്തോടെയാണ് നോക്കികണ്ടത്. ബുദ്ധിശക്തിയിൽ ഏറ്റവും പേരുകേട്ടവരാണ് ഐൻസ്റ്റീനും ഹോക്കിങ്സും. ഇവർ രണ്ടു പേരുടെയും ഐക്യു സ്‌കോര്‍ 160 ആണെന്നാണ് നിലവിൽ കണക്കാക്കിയിട്ടുള്ളത്. എന്നാൽ ഈ നേട്ടം കൊച്ചുമിടുക്കി മറികടക്കുകയായിരുന്നു.
കോള്‍ചെസ്റ്റര്‍ കൗണ്ടി ഹൈസ്‌കൂളിലെ ഈ പന്ത്രണ്ടുകാരി നേരത്തെയും നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. എന്നാൽ ഇത്രയും വലിയൊരു നേട്ടം കൈവരിക്കുന്നത് ഇത് ആദ്യമാണ്. എല്ലാവർക്കും ഏറെ ബുദ്ധിമുട്ടുള്ള വിഷയങ്ങളായ കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയാണ് ലിഡിയയുടെ ഇഷ്ട വിഷയങ്ങള്‍.
ഈ വലിയ നേട്ടം മലയാളികൾക്ക് ഏറെ അഭിമാനം നൽകുന്നതാണ്. ഈ കൊച്ചുമിടുക്കിയുടെ അച്ഛൻ അരുണ്‍ കോള്‍ചെസ്റ്റര്‍ ജനറല്‍ ആശുപത്രിയില്‍ ഡോക്ടറാണ്. അമ്മ എറിക്ക ബാര്‍ക്ലെയ്‌സ് ബാങ്ക് ജീവനക്കാരിയുമാണ്. മൽസരത്തിൽ പങ്കെടുക്കാൻ മകൾക്ക് പ്രത്യേകം പരിശീലനമൊന്നും നൽകിയിരുന്നില്ലെന്ന് പിതാവ് അരുൺ പറഞ്ഞു. അവൾ ഞങ്ങളുടെ ഏകമകളാണ്. അതിനാൽ മറ്റൊരാളോടു സാമ്യപ്പെടുത്താനില്ലെന്നും അരുൺ പറഞ്ഞു.
കുഞ്ഞുനാളിൽ തന്നെ ലിഡിയ മറ്റുകുട്ടികളിൽ നിന്നു ഏറെ വ്യത്യസ്തയായിരുന്നു. ആറുമാസം പ്രായമായപ്പോള്‍ ലിഡിയ നന്നായി സംസാരിക്കുമായിരുന്നു. പഠിക്കാൻ മിടുക്കിയാണ്. ഇതിനാൽ തന്നെ അവളുടെ പഠനത്തെകുറിച്ച് ഞങ്ങളൊരിക്കലും ശ്രദ്ധിക്കാറില്ലായിരുന്നു. ഐക്യു മൽസരത്തിൽ പങ്കെടുക്കാൻ ലിഡിയ തന്നെയാണ് നിർബന്ധിച്ചത്. ഇതോടെ മൽസരത്തിൽ പങ്കെടുക്കാൻ അനുമതി നൽകുകയായിരുന്നു എന്ന് മാതാപിതാക്കൾ പറഞ്ഞു.
വായനയാണ് പ്രധാന ഹോബി. കുഞ്ഞുനാളിൽ തന്നെ ഒട്ടുമിക്ക പുസ്തകങ്ങളും ലിഡിയ വായിക്കുകമായിരുന്നു. കണക്കിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സ്കൂളിൽ നിന്നെത്തിയാൽ അരമണിക്കൂറിനകം എല്ലാ ഹോംവർക്കും തീർക്കുന്ന ശീലമായിരുന്നു ലിഡിയക്ക്. മെൻസ പരീക്ഷയിൽ പങ്കെടുക്കാനായി ബ്രിട്ടനിൽ നിന്നു മാത്രം 20,000 കുട്ടികളാണ് അപേക്ഷിച്ചിരുന്നത്.