കൊളവല്ലൂര്‍ സ്‌ഫോടനം തകര്‍ത്തത് സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണ പദ്ധതി…

 

കണ്ണൂര്‍: കൊളവല്ലൂര്‍ സ്‌ഫോടനം തകര്‍ത്തത് സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണ പദ്ധതിയെന്ന് റിപ്പോര്‍ട്ട്. എര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സെപ്റ്റംബര്‍ ഒന്നിന് മുമ്പായി സിബിഐ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ജയരാജന്റെ അറസ്‌റ്റോടെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നടത്താനിരുന്ന ഭീമന്‍ ആക്രമണ പദ്ധതിയാണ് സ്‌ഫോടനത്തോടെ തകര്‍ന്നതെന്നാണ് സൂചന. പാനൂര്‍, തലശ്ശേരി, കൂത്തുപറമ്പ് ഏരിയ കമ്മിറ്റികള്‍ക്കായിരുന്നു പദ്ധതിയുടെ നിര്‍മ്മാണ ചുമതല. പാനൂര്‍ ഏരിയാ കമ്മറ്റിയ്ക്കായിരുന്നു ജില്ലയിലെ ബോംബ് നിര്‍മ്മാണത്തിന്റെ ചുമതല.

ബോംബ് നിര്‍മ്മാണം പാനൂര്‍ ഏരിയ കമ്മിറ്റിയ്ക്ക്

ശനിയാഴ്ച ഈസ്റ്റ് ചെറ്റക്കണ്ടി കക്രോട്ടുകുന്നില്‍ നിര്‍മ്മാണത്തിനിടെ നടന്ന സ്‌ഫോടനം വെളിച്ചം വീശുന്നത് ജില്ലയില്‍ സിപിഎം കേന്ദ്രങ്ങളിലേക്ക് ബോംബുകള്‍ എത്തിച്ചു നല്‍കുന്ന സുരക്ഷിത കേന്ദ്രമാണ് പാനൂര്‍ മേഖലയെന്നാണ്. ബോംബ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന വെടിമരുന്ന് വടകര,വളയം ഭാഗങ്ങളില്‍ നിന്നുമാണ് ശേഖരിക്കുന്നത്. സ്റ്റീല്‍ബോംബുകളാണ് ഏറെയും ഇവിടെ നിന്നും നിര്‍മ്മിച്ച് കടത്തിയിട്ടുളളത്. ചമതക്കാട്, മീത്തലെ കൈവേലിക്കല്‍ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നും ബോംബുകള്‍ കൊണ്ടുപോയിരുന്നു. കൂടുതല്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശേഷിയുള്ള ബോബുകളാണ് പാനൂരില്‍ നിര്‍മ്മിക്കാറ്. ഇവിടങ്ങളില്‍ നിര്‍മ്മിക്കുന്ന ബോബിന് ‘പാനൂര്‍ ബോംബ്’ എന്നാണ് പേരിട്ടിരുക്കുന്നത്. സ്റ്റീല്‍ ബോംബുകളെക്കാള്‍ക്കൂടുതല്‍ നാടന്‍ ബോംബുകളാണ് ഇവിടങ്ങളില്‍ നിര്‍മ്മിക്കാറ്. പൊന്ന്യം കുടിയാന്‍മല ഭാഗമായിരുന്നു ആദ്യകാലങ്ങളില്‍ സിപിഎം ബോംബ് നിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാല്‍ അവിടെ വെച്ച് നിര്‍മ്മാണത്തിനിടെ രണ്ടുപേര്‍ മരിച്ചതോടെ അതിര്‍ത്തി ജില്ലയായ കോഴിക്കോടിലെ വളയം, അന്തേരി ഭാഗത്ത് നിന്നും ബോംബുകള്‍ എത്തിക്കുകയായിരുന്നു. ബോംബുകള്‍ മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കാന്‍ സിപിഎം നിയന്ത്രണത്തിലുള്ള പഞ്ചായത്തുകളുടെ വാഹനങ്ങളാണ് ഉപയോഗിക്കുന്നതെന്നാണ് വിവരം. ബോംബ് നിര്‍മ്മാണത്തില്‍ സ്‌പെഷ്യലൈസ് ചെയ്ത ആളുകളെ ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ എത്തിച്ച് അവിടെ ട്രയിനിംങ്ങ് നല്‍കാറുണ്ടായിരുന്ന രീതി ഇപ്പോളില്ലെന്നാണ് വിവരം. പാട്യത്തുള്ള സിപിഎം കേന്ദ്രത്തിലാണ് ഇപ്പോള്‍ ബോംബ് നിര്‍മ്മാണ പരിശീലനം നല്‍കുന്നത്. കണ്ണൂര്‍ ജില്ലയ്ക്ക് അനുദിനം കുപ്രസിദ്ധി നേടി കൊടുക്കാന്‍ കൊന്നും, കൊലവിളിച്ചും, ബോംബ് നിര്‍മ്മിച്ചും സിപിഎം നടത്തുന്ന അസാന്‍മാര്‍ഗിക പ്രവൃത്തിക്ക് പാനൂരിന്റെ പങ്ക് ഏറ്റവും വലുതായിരുന്നു.

ആയുധ ശേഖരണം കൂത്തുപറമ്പിന്

ആയുധങ്ങള്‍ ശേഖരിക്കാന്‍ കൂത്തുപറമ്പ് ഏരിയകമ്മിറ്റിയക്കാണ് ചുമതല. നേരത്തേയും സിപിഎമ്മിന്റെ വിവിധ പദ്ധതികള്‍ക്ക് വേണ്ടി ആയുധങ്ങള്‍ എത്തിച്ച് നല്‍കിയിരുന്നത് കൂത്തുപറമ്പ് ഏരിയ കമ്മിറ്റിയ്ക്ക് കീഴില്‍ നിന്നായിരുന്നു. ടിപി വധത്തിനടക്കം ആയുധങ്ങള്‍ എത്തിച്ചു നല്‍കിയത് കൂത്തുപറമ്പ് മേഖലയില്‍ നിന്നായിരുന്നു. ആയുധങ്ങള്‍ നിര്‍മ്മിച്ച നല്‍കുന്നതില്‍ ഏറെ പരിചയ സമ്പന്നര്‍ ഇവിടെയുണ്ടെന്നാണ് വിവരം. കണ്ണവം ഫോറസ്റ്റ് പരിസരത്തെ ചില കേന്ദ്രങ്ങളും ഇതിനായി ഉപയോഗിക്കുന്നതായാണ് സൂചന.

എസ്.ഡി വളണ്ടിയര്‍മാരെ ഏകോപിപ്പിക്കാന്‍ തലശ്ശേരി ഏരിയ

സിപിഎമ്മിന്റെ സെല്‍ഫ് ഡിഫന്‍സ് ഗ്രൂപ്പിലെ അംഗങ്ങളെ ഏകോപിപ്പിക്കുവാനുള്ള ചുമതല തലശ്ശേരി ഏറിയ കമ്മിറ്റിയ്ക്കായിരുന്നു. നേരത്തെ എസ്.ഡി കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കിയത് പാട്യത്തെ സിപിഎമ്മിന്റെ സ്ഥാപനമായിരുന്നുവെങ്കില്‍ ഇപ്പോള്‍ തലശ്ശേരി ഏരിയ കമ്മിറ്റിയ്ക്ക് കൂഴിലെ പ്രദേശമാണെന്നാണ് വിവരം. പുതുതായി രൂപീകരിച്ച സിപിഎം കുറുവടി സേനയിലെ മികച്ച അംഗങ്ങളെ തിരെഞ്ഞെടുത്താണ് പരിശീലനം നല്‍കുന്നത.് ഇവര്‍ അവരവരുടെ ലോക്കലിലെ കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കുന്ന തരത്തിലാണ് പദ്ധതി. ഈ പദ്ധതികള്‍ ഇതിനകം പൂര്‍ത്തീകരിച്ചുവെന്നാണ് സൂചന. നീര്‍വേലി, തലശ്ശേരി ക്യാന്‍സര്‍ സെന്റര്‍ പരിസരം, കോടിയേരി എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശീലനം.

ശനിയാഴ്ച സ്‌ഫോടനത്തില്‍ മരിച്ച ഷൈജു,സുബീഷ് എന്നിവര്‍ക്ക് സ്വയംതൊഴില്‍ ഒന്നും തന്നെ ഇല്ലെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരാഴ്ചയോളമായി കക്രോട്ടുകുന്നില്‍ ഇവര്‍ തമ്പടിച്ചിട്ടെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജില്ലയില്‍ വ്യാപക അക്രമം നടത്താന്‍ വേണ്ടി സിപിഎം ആസൂത്രണം ചെയ്ത വന്‍പദ്ധതിയാണ് കഴിഞ്ഞ ദിവസത്തെ സ്‌ഫോടനത്തോടെ പുറം ലോകമറിഞ്ഞിരിക്കുന്നത്.

ബോംബ് പരിശോധനയ്ക്കായി പാനൂരില്‍ സ്ഥിരം സംവിധാനമൊരുക്കാന്‍ ഡിജിപി.ടിപി.സെന്‍കുമാര്‍ തീരുമാനിച്ചിരിക്കുകയാണ്. സ്‌പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. ഇതിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സ്‌ക്വാഡ് രൂപികരിച്ചു. നിര്‍മ്മാണ സാമഗ്രികളുടെ ഉറവിടവും,അതിനുളള സാമ്പത്തികവും അന്വേഷണ സംഘം പരിശോധിക്കും.

© 2024 Live Kerala News. All Rights Reserved.