കായംകുളം ∙ അടച്ചിട്ടിരുന്ന വീടിന്റെ മുകൾനിലയിലെ ജനൽ കത്തിച്ച് അകത്തു കയറിയ മോഷ്ടാക്കൾ 17 പവനും 1.25 ലക്ഷം രൂപയും കവർന്നു. കായംകുളം ഗോവിന്ദമുട്ടം ശീമാട്ടിയിൽ മനോജിന്റെ വീട്ടിലാണു കഴിഞ്ഞ ദിവസം മോഷണം നടന്നത്. മുകൾനിലയിലെ ജനൽ അഴികൾ തീവച്ചു നശിപ്പിച്ചായിരുന്നു മോഷണം. ഇരുമ്പ് അലമാര കുത്തിപ്പൊളിച്ച്, അതിൽ സൂക്ഷിച്ചിരുന്ന 17 സ്വർണനാണയങ്ങളും ഒന്നേകാൽ ലക്ഷം രൂപയും മോഷ്ടിച്ചു.
ഓണാഘോഷത്തേടനുബന്ധിച്ചു ചുറ്റുവട്ടത്തു പടക്കം പൊട്ടിക്കലും ആർപ്പുവിളിയും മറ്റുമുണ്ടായിരുന്നതിനാൽ പട്ടികൾ കുരയ്ക്കുന്നതു കേട്ടിട്ടും ആരും കാര്യമാക്കിയില്ല. മോഷ്ടാക്കൾ അലമാരകളെല്ലാം കുത്തിപ്പൊളിച്ചു തുണിയും മറ്റും വലിച്ചുവാരി താഴെയിട്ടിരുന്നു. ലോക്കർ തുറക്കാൻ നടത്തിയ ശ്രമം വിജയിച്ചില്ല.കായംകുളത്തു ബിസിനസ് നടത്തുന്ന മനോജും ഭാര്യയും തിരുവോണദിവസം ഭാര്യയുടെ കരുവാറ്റയിലുള്ള വീട്ടിലേക്കു പോയതായിരുന്നു. ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോഴാണു മോഷണ വിവരം അറിഞ്ഞത്. മോഷ്ടാക്കൾ അടുക്കളയിൽ കയറി ചോറു വച്ച ശേഷം റഫ്രിജേറ്റിറൽനിന്നു കറികൾ എടുത്തു കഴിച്ച ശേഷമാണു മടങ്ങിയതെന്നു പെലീസ് പറഞ്ഞു.