തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെയുണ്ടായ കൊലപാതകങ്ങള്‍ ആസൂത്രിതമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അക്രമം അഴിച്ചുവിടാൻ ബിജെപിയുടെയും സിപിഎമ്മിന്‍റെയും ബോധപൂര്‍വമായ ശ്രമം നടന്നതായി സംശയിക്കുന്നു. അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവോണ ദിനമായിരുന്ന ഇന്നലെ കാസര്‍കോട് കോടോംബേളൂരില്‍ സിപിഎം പ്രവര്‍ത്തകനും തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ബിജെപി പ്രവര്‍ത്തകനും വെട്ടേറ്റു മരിച്ചിരുന്നു. തൃശൂരിൽ വാസുപുരം സ്വദേശി അഭിലാഷാണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു ആക്രമണം. അക്രമത്തിനു പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.
കാസര്‍കോട് കോടോംബേളൂരില്‍ സിപിഎം പ്രവര്‍ത്തകനായ ചാമുണ്ഡിക്കുന്ന് സ്വദേശി സി. നാരായണനാണ് വെട്ടേറ്റു മരിച്ചത്. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ബൈക്കുകളിലെത്തിയ ബിജെപി പ്രവർത്തകരാണ് നാരായണനെ വെട്ടിയതെന്നു സിപിഎം പ്രവർത്തകർ ആരോപിച്ചു. വെട്ടേറ്റ നാരായണൻ സംഭവസ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്ന നാരായണന്റെ സഹോദരനും പരുക്കേറ്റിട്ടുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.