തങ്ങള്‍ ബാബറി മസ്ജിദ് വിഷയത്തില്‍ ഏതാനും പതിറ്റാണ്ടുകളായി മാത്രം അനുഭവിക്കുന്ന അതെ മനോവ്യഥ അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രം തകര്‍ക്കപെട്ടത്തില്‍ ഇവിടുത്തെ അവരുടെ സഹോദരന്മാര്‍ നൂറ്റാണ്ടുകളായി അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും, ഈ അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രം അത്തരത്തില്‍ തകര്‍ക്കപ്പെട്ട ആയിരക്കണക്കിന് ക്ഷേത്രങ്ങളില്‍ ഒന്ന് മാത്രമാണെന്നും അവര്‍ക്ക് വിശ്വസനീയമായ രീതിയില്‍ പറഞ്ഞു കൊടുക്കാന്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ആ ക്ഷേത്രം പുനര്‍ നിര്‍മിക്കാന്‍ ഒരു ഹിന്ദു പോലും വേണ്ടി വരില്ലായിരുന്നു എന്ന് ഞാന്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു.
ബിനോയ് അശോകന്‍ ചാലക്കുടി
അയോധ്യയിലെ ബാബറി മസ്ജിദ് പ്രശ്‌നത്തെ, അബുദാബിയിലെ അമ്പല നിര്‍മ്മാണ പ്രഖ്യാപനവുമായി താരതമ്യപ്പെടുത്തിയും, അതിനു മറുപടി പറഞ്ഞുമുള്ള കഴിഞ്ഞ ദിവസങ്ങളിലെ നെടുനീളന്‍ ചര്‍ച്ചകള്‍, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയിലെ പിന്തുടര്‍ന്നപ്പോള്‍ ശ്രദ്ധയില്‍പെട്ട ഒരു കാര്യം എല്ലാവരുമായും പങ്കു വച്ചാല്‍ കൊള്ളാമെന്നു തോന്നി.
ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഹൃദയത്തിലേറ്റ ആ മുറിവ് ഒരു വിധം മുസ്ലിം സഹോദരന്മാര്‍ക്കെല്ലാം ഇന്നും വേദന വിട്ടുമാറാത്ത ഒന്നാണ് എന്ന് നമ്മെ വിഷമത്തോടെ ഓര്‍മപ്പെടുത്തുന്നതായി ഈ സംഭവ വികാസങ്ങള്‍. തങ്ങളുടെ പോസ്റ്റുകളിലും കമന്റുകളിലും ഇതില്‍ സംഘപരിവാറിനോടുള്ള അരിശം മുഴുവം തീര്‍ക്കുമ്പോഴും, അതിനു അങ്ങേയറ്റം മോശം ഭാഷ ഉപയോഗിച്ചവര്‍ അടക്കം അവരെല്ലാം പറഞ്ഞു കൊണ്ടിരുന്ന ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
അതായത് സംഘപരിവാറിന്റെ ഈ ചെയ്തിയില്‍ പൊതു ഹിന്ദു സമൂഹത്തെ അവര്‍ കുറ്റപ്പെടുത്തുന്നില്ല എന്ന് മാത്രമല്ല ഇന്ത്യയില്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അവരുടെ മസ്ജിദുകളും പള്ളികളും നിര്‍മ്മിക്കാന്‍ ഭൂമിയും സൌകര്യങ്ങളും ചെയ്തു കൊടുത്തത് ഈ നാട്ടിലെ ഹിന്ദു സമൂഹം ആണെന്ന് അഭിമാനതോടുകൂടി പറയുകയും ചെയ്യുന്നു. ഇവിടുത്തെ ഹിന്ദു ജനതയുടെ വിശാല മതേതര സ്വഭാവ വൈശിഷ്ട്യം ഇല്ലായിരുന്നെകില്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും അടക്കം ഉള്ള മതന്യുനപക്ഷങ്ങളുടെ അവസ്ഥ ഇങ്ങനെയൊന്നും ആയിരിക്കില്ല എന്നും പറയാന്‍ അവര്‍ മടിക്കുന്നില്ല.
ഇവിടെ കാണേണ്ട കൗതുകരമായ ഒരു പൊരുത്തക്കെടാണ് ഈ പോസ്റ്റിന്റെ വിഷയം.
ഒരു വര്‍ഗീയതക്കും ഇടകൊടുക്കാതെ നല്ലതിനെ നല്ലതെന്ന് പറയാനുള്ള ആത്മാര്‍ഥത കാണിക്കുന്ന ഒരു കൂട്ടം ആളുകള്‍. പതിനായിരക്കണക്കിണോ അല്ലെങ്കില്‍ ലക്ഷക്കണക്കിണോ എണ്ണം വരുന്ന അവരുടെ ആരാധനാലയങ്ങള്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ കാലങ്ങളായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതില്‍ ഒരു ആരാധനാലയം തകര്‍ക്കപ്പെട്ടതിനെ തീര്‍ത്താല്‍ തീരാത്ത ദുഖമായി ഇന്നും കൊണ്ട്‌നടക്കുന്നവര്‍. അവര്‍ക്ക് എന്ത് കൊണ്ടായിരിക്കും ഇതേ മനോ വിഷമം അതിനെക്കാളും എത്രയോ അധികം കാലങ്ങളായി കൊണ്ട് നടക്കുന്ന, അവരുടെ പൂര്‍വികരോട് നന്മ കാണിച്ച, ഒരു വലിയ ജനവിഭാഗത്തിന്റെ വേദന മനസിലാകാതെ പോയത്.
അതില്‍ അവരെ ഒരു തരിമ്പു പോലും കുറ്റം പറയാന്‍ പറ്റില്ല എന്നതാണ് ഇവിടുത്തെ കൌതകം. അയോധ്യബാബറി മസ്ജിദ് വിഷയം സംഘപരിവാര്‍-ബിജെപി രാഷ്ട്രീയവുമായി മാത്രം ബന്ധപ്പെട്ടു ഉയര്ന്നു വന്ന എന്തോ ഒരു പുതിയ കാര്യം ആണെന്ന അടിയുറച്ച ബോധ്യം അവര്‍ക്കുണ്ട്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നുള്ളത് പൊതു ഹിന്ദു സമൂഹത്തിനു പ്രത്യേകിച്ച് ഒരു വൈകാരിക വിഷയം അല്ല എന്നവര്‍ കലര്‍പ്പില്ലാതെ വിശ്വസിക്കുന്നു. കാരണം നമ്മള്‍ പഠിച്ച ചരിത്ര പാഠപുസ്തകങ്ങള്‍ അങ്ങനെയാണ് കാര്യങ്ങളെ നമുക്ക് കാണിച്ചു തന്നത് അല്ലെങ്കില്‍ ചില കാര്യങ്ങള്‍ ബോധപൂര്‍വ്വം മറച്ചു വച്ചത്.
തങ്ങള്‍ ബാബറി മസ്ജിദ് വിഷയത്തില്‍ ഏതാനും പതിറ്റാണ്ടുകളായി മാത്രം അനുഭവിക്കുന്ന അതെ മനോവ്യഥ അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രം തകര്‍ക്കപെട്ടത്തില്‍ ഇവിടുത്തെ അവരുടെ സഹോദരന്മാര്‍ നൂറ്റാണ്ടുകളായി അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും, ഈ അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രം അത്തരത്തില്‍ തകര്‍ക്കപ്പെട്ട ആയിരക്കണക്കിന് ക്ഷേത്രങ്ങളില്‍ ഒന്ന് മാത്രമാണെന്നും അവര്‍ക്ക് വിശ്വസനീയമായ രീതിയില്‍ പറഞ്ഞു കൊടുക്കാന്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ആ ക്ഷേത്രം പുനര്‍ നിര്‍മിക്കാന്‍ ഒരു ഹിന്ദു പോലും വേണ്ടി വരില്ലായിരുന്നു എന്ന് ഞാന്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു.
പക്ഷെ നിര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തെ അരനൂറ്റാണ്ടോളം നയിച്ച, ഇടതു പക്ഷത്തെക്കാള്‍ വലിയ സോഷ്യലിസ്റ്റ് ആയ നെഹ്രുവിന്റെ ഇന്ത്യ, ചരിത്രത്തിലെ ഇത്തരം കറുത്ത അധ്യായങ്ങളെ മറച്ചു വച്ചും കപടമതേതരത്വത്തിന്റെ വെള്ളപൂശിയും പാഠപുസ്തകങ്ങളിലൂടെ പുതുതലമുറകളുടെ ക്ലാസ് മുറികളില്‍ എത്തിച്ചപ്പോള്‍ സംഭവിച്ചത് രാജ്യത്തിന്റെ യഥാര്‍ത്ഥ ചരിത്ര അറിയാതെ പഠിച്ചിറങ്ങുന്ന തലമുറകളെ സൃഷ്ടിക്കുകയായിരുന്നു. അജ്ഞതയെക്കാള്‍ അപകടകരം ആണ് അല്‍പജ്ഞാനം എന്നതിലെക്കാണ് അത് രാജ്യത്തെ കൊണ്ടെത്തിച്ചത്.
ഇന്റര്‍നെറ്റും ഗൂഗിളും വിക്കിപീടിയയും ഒന്നുമില്ലാത്ത ആ കാലത്ത് സര്‍ക്കാര്‍ കൊടുത്ത പാഠപുസ്തകം മാത്രം പഠിച്ചു വളര്‍ന്ന സ്വതന്ത്ര്യാനന്തര ഇന്ത്യയിലെ പുതു തലമുറകള്‍ ഇന്ത്യയെ ആക്രമിച്ചു കൊള്ളയടിച്ച മഹ്മുദ് ഗസ്‌നിയും മുഹമ്മദ് ഗോറിയും പോലുള്ള വൈദേശിക ആക്രമണകാരികളേയും അവര്‍ ചെയ്ത ക്ഷേത്ര ധ്വംസനങ്ങളും കൊള്ളയും കൂട്ടക്കൊലകളും അറിഞ്ഞില്ല.
സെന്‍ട്രല്‍ ഏഷ്യയില്‍ നിന്നും ഇന്ത്യയെ ആക്രമിക്കാന്‍ വന്ന ചെങ്കിസ്ഖാന്റെ വംശ പരമ്പരയില്‍പെട്ട ബാബര്‍ എന്ന അക്രമിയെ മുഗള്‍ സാമ്രാജ്യത്തിന്റെ സ്ഥാപകന്‍ മാത്രമായി പരിചയപ്പെടുത്തി, അവരുടെ പാഠ പുസ്തകങ്ങള്‍.
അവരുടെയെല്ലാം കേരള പതിപ്പായ ടിപ്പു സുല്‍ത്താന്‍ ബ്രിട്ടിഷുകരോട് പോരാടിയ വീരപുത്രന്‍ മാത്രം ആയി മാറി. അയാള്‍ സൌത്ത് ഇന്ത്യയിലും കേരളത്തില്‍ പ്രത്യേകിച്ചും നടത്തിയ ‘ടിപ്പുവിന്റെ പടയോട്ടം’ എന്ന പേരില്‍ (കു)പ്രസിദ്ധി നേടിയ വര്‍ഗീയമായ അക്രമ പരമ്പരകളും ക്ഷേത്രം തകര്‍ക്കലുകളും ചരിത്ര പുസ്തകങ്ങളില്‍ നിന്ന് മാഞ്ഞു പോവുകയാണുണ്ടായത്.
ഇനി ഇതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കാണുന്നത് ലോകത്തിന്റെ പല ഭാഗങ്ങളിലും എന്ന പോലെ ഇന്ത്യയിലും അധികാരത്തിലിരുന്നവര്‍ വിവിധ ഉദ്ധെശ ലക്ഷ്യങ്ങളോടെ ഒളിച്ചു വച്ച പല ചരിത്ര വസ്തുതകളും ഇന്റര്‍നെറ്റ് കൊണ്ടുവന്ന വിവര വിസ്‌ഫോടനത്തില്‍ ആവശ്യക്കാര്ക്ക് മുന്നിലേക്ക് വരുന്നതായരിന്നു. ഇങ്ങനെ കൂടുതല്‍ ആളുകളിലേക്ക് എത്തിപ്പെട്ട മധ്യ/മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇന്ത്യ നേരിട്ട ഇസ്ലാമിക ആക്രമണത്തിനെക്കുറിച്ചുള്ള അറിവുകളെ പക്ഷെ സംഘപരിവാറിന്റെ ശാഖയില്‍ പഠിപ്പിച്ച കാര്യങ്ങള്‍ ആണെന്ന് പറഞ്ഞു അവഗണിക്കുന്ന സാഹചര്യം ആണ് ഇന്ത്യയില്‍ ഉയര്‍ന്നു വന്നത്.
“ഈ ഒരു പുതിയ സാഹചര്യം ആണ് അയോധ്യബാബറി മസ്ജിദ് വിഷയത്തെ ഇത്ര ചൂടുള്ളതാക്കി നിലനിര്‍ത്തുന്നത്. തങ്ങളുടെ നാടിനെ പുറത്തു നിന്ന് വന്നു ആക്രമിച്ച ഒരു വ്യക്തിയുടെ പേരില്‍ അയാള്‍ പൊളിച്ചു കളഞ്ഞ ഒരു ക്ഷേത്രത്തിനു മുകളില്‍ പണിതിരുന്ന ഒരു നിര്‍മിതിയായിരുന്നു ബാബറി മസ്ജിദ് എന്ന് കാര്യകാരണ സഹിതം ഇവിടുത്തെ മുസ്ലിം സമുദായത്തെ പറഞ്ഞു ബോധ്യപ്പെടുത്തിയാല്‍ തീരാവുന്ന ഒരു പ്രശ്‌നമേ ഉള്ളു ഇത്. മുന്‍പ് രാജീവ് ഗാന്ധിയും ചന്ദ്രശേഖറും പ്രധാനമന്ത്രിമാര്‍ ആയിരുന്നപ്പോള്‍ ആ ലക്ഷ്യത്തിനു വളരെ അടുത്തെതിയതായിരുന്നു. ഒരു പക്ഷെ ദുബായിലെ പ്രസംഗത്തില്‍ മോഡി പറഞ്ഞത് പോലെ അദ്ധേഹത്തെകൊണ്ടു ചെയ്തു തീര്ക്കാന്‍ പൂര്‍വികര്‍ ബാക്കി വച്ച ഒരുപാട് നല്ല കാര്യങ്ങളില്‍ ഒന്നായിരിക്കും ഈ അയോധ്യ പ്രശ്‌നവും എന്ന് നമുക്ക് പ്രത്യാശിക്കാം.”
ബംഗ്ലാദേശ് അതിര്ത്തി പ്രശ്‌നത്തിലും നാഗകലാപകാരികളുടെ കാര്യത്തിലും അദ്ധേഹത്തിന്റെ സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ അത്തരം ഒരു സാധ്യതയിലെക്കുള്ള ചൂണ്ടുപലക ആണെന്ന് വിശ്വസിക്കാം.
താല്പര്യമുള്ളവര്‍ക്ക് ഇന്റര്‍നെറ്റിലോ ലൈബ്രറികളിലോ അന്വേഷിച്ചു സ്വയം ബോധ്യപ്പെടനായി വിഷയവുമായി ബന്ധപെട്ട ഒന്ന് രണ്ടു ചരിത്ര സൂചികകള്‍ പറയാം.
അവിഭക്ത ഇന്ത്യ നേരിട്ട ആദ്യത്തെ ഇസ്ലാമിക അധിനിവേശം എന്ന് പറയാവുന്ന AD 700 കളിലെ, ഇറാഖില്‍ നിന്ന് വന്ന മുഹമ്മദ് ബിന്‍ കാസിം നടത്തിയ സിന്ധ് മേഖലകളില്‍ നടത്തിയ ആക്രമണം.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മഹ്മുദ് ഗസ്‌നിയാണ് അടുത്തത്. വര്‍ഷത്തില്‍ ഒരിക്കല്‍ ഇന്ത്യ ആക്രമിച്ചു കൊള്ളയടിക്കാമെന്ന് ബാഗ്ദാദിലെ ഖലീഫക്ക് വാക്ക് കൊടുത്ത ഗസ്‌നി AD 1000 മുതല്‍ 30 വര്‍ഷത്തിനുള്ളില്‍ 17 പ്രാവശ്യമാണ് കൊള്ളയടിക്കാന്‍(ക്ഷേത്രങ്ങള്‍) ഇന്ത്യയെ ആക്രമിച്ചത്. മധുരയിലെ ശ്രീ കൃഷ്ണ ക്ഷേത്രവും സ്വാതന്ത്ര്യാനന്തരം ഇന്ത്യ പുതിക്കിപ്പണിത ഗുജറാത്തിലെ സോമനാഥ് ക്ഷേത്രവും ഒക്കെ ഗസ്‌നിയുടെ വാളിനിരയായി നിലംപതിച്ച ക്ഷേത്രങ്ങളില്‍ ചിലത് മാത്രം.
പുതുക്കി പണിത ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം
മധുരയിലെ ശ്രീകൃഷ്ണ ക്ഷേത്രം
AD 1170 കളില്‍ അടുത്ത ഭീകരത അഴിച്ചു വിട്ട ആക്രമണകാരി ആയിരുന്നു മുഹമ്മദ് ഗോറി. ആയുധം ഇല്ലാത്ത, പരിക്ക് പറ്റിയ ശത്രിവിനെ കൊല്ലുകയില്ല എന്ന ധാര്‍മികത കാണിച്ച് ഗോറിയെ കൊല്ലാതെ വിടുക എന്ന വലിയ അബദ്ധം ചെയ്ത പ്രിത്വിരാജ് ചൗഹാന്റെ കഥ നമ്മള്‍ കേട്ടിടുണ്ട്.
ഈ 500 വര്ഷത്തോളം നീണ്ടു നിന്ന ഇസ്ലാമിക അധിനിവേശത്തിനു ശേഷം ഗോറിയുടെ അടിമകളില്‍ പ്രമുഖന്‍ ആയിരുന്ന കുതുബ് ദിന്‍ ഐബക് സ്ഥാപിച്ച ഡല്ഹി സുല്‍ത്താന്‍ ഭരണം.
300 ഓളം വര്‍ഷത്തെ ദല്‍ഹി സുല്‍ത്താന്‍ ഭരണത്തെ തകര്‍ത്തെറിഞ്ഞു അധികാരം പിടിച്ചെടുത്തു മുഗള്‍ സാമ്രാജ്യം സ്ഥാപിച്ച ചെങ്കിസ് ഖാന്റെ വംശ പരമ്പരയില്‍ പെട്ട ഉസ്‌ബെക്കിസ്ഥാനില്‍ നിന്ന് വന്ന മറ്റൊരു ആക്രമണകാരി ബാബര്‍.
ഇതെല്ലാം സംഘപരിവാറിന്റെ കെട്ടുകഥകള്‍ ആണെന്ന് വിശ്വസിക്കുന്നവരോട് ആനുകാലികമായ രണ്ടു ഉദാഹരണങ്ങള്‍ പറയാം.
ഒന്ന്: ഇന്ത്യ ‘പ്രിഥ്വിമിസ്സൈല്‍’ പരീക്ഷിച്ചപ്പോള്‍ അതിനു മറുപടിയെന്നോണം തൊട്ടടുത്ത ദിവസങ്ങളില്‍ പാകിസ്താന്‍ ‘ഗോറിമിസ്സൈല്‍’ പരീക്ഷിച്ച കാര്യം ഒര്‍മിപ്പിക്കാം. വൈദേശിക ഇസ്ലാമിക അധിനിവേശ ത്തിനെതിരെ പോരാടി പല വിജയങ്ങള്‍ നേടിയ രജപുത്ര രാജക്കന്മാരിലെ ഏറ്റവും പ്രമുഖനായിരുന്നു പ്രിത്വിരാജ് ചൌഹാന്‍ എന്നും, അദ്ധേഹത്തിന്റെ പ്രധാന എതിരാളിയായിരുന്നു ഒരിക്കല്‍ അദ്ദേഹം യുദ്ധത്തില്‍ തോപിച്ചിട്ടും കൊല്ലാതെ വിട്ട മുഹമദ് ഗോറി എന്നും നമ്മള്‍ ഇന്ത്യക്കാരേക്കാള്‍ നന്നായി പാകിസ്ഥാന് അറിയാമായിരുന്നത് കൊണ്ടാണ് അവര്‍ അവരുടെ മിസ്സൈലിനു ‘ഗോറി’ എന്ന പേര് നല്കിയത്. ഇന്ത്യ പക്ഷെ പ്രിത്വിരാജ് ചൌഹാനെ മനസ്സില്‍ കണ്ടല്ല നമ്മുടെ മിസ്സൈല്‌നു ആ പേരിട്ടത് എന്നതാണ് അതിലെ ഏറ്റവും വലിയ തമാശ. അഗ്‌നിപ്രിത്വിജല്‍വായുആകാശ് അങ്ങനെയുള്ള പഞ്ചഭൂതങ്ങളുടെ പേരാണ് നമ്മള്‍ ഉദ്ധെശിച്ചിരുന്നത്.
രണ്ടു: കേരളത്തില്‍ വളരെ അടുത്ത കാലം വരെ, ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു പ്രചുര പ്രചാരത്തിലുള്ള നായക്കിടുന്ന ഒരു പേരാണ് ‘ടിപ്പു’ എന്നത്. എന്ത് കൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ. ടിപ്പു സുല്‍ത്താന്‍ എന്ന അക്രമിയോടുള്ള അനാദരവിന്റെ ചിഹ്നമായി നമ്മുടെ നാട്ടുകാര്‍ കണ്ടിരുന്ന ഒരു കാര്യം ആയിരുന്നു സ്വന്തം വളര്‍ത്തു പട്ടിക്ക് ടിപ്പു എന്ന പേരിടുന്നത്. ലോക ചരിത്രത്തിലെ പൊതുവായ ഒരു സംഗതിയായിരുന്നു തങ്ങള്‍ക്കു വെറുപ്പുള്ളവരുടെ പേര് തങ്ങളുടെ നായക്കിടുക എന്നത്. ബ്രിട്ടീഷ് സ്വാധീനം കാണാവുന്ന കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന അത്തരം മറ്റൊരു പേരാണ് കൈസര്‍ എന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടന്റെ ശത്രുവായിരുന്ന ഒരു ജര്‍മന്‍ ഭരണാതികാരിയായിരുന്നു കൈസര്‍.
ചരിത്രത്തിലെ തെറ്റുകള്‍ ഒളിച്ചു വക്കുകയല്ല, അവയെക്കുറിച്ച് പഠിച്ചു അത് ആവര്‍ത്തിക്കാതിരിക്കാന്‍ പുതു തലമുറയെ സജ്ജമാക്കുക എന്നതായിരിക്കണം യഥാര്‍ത്ഥ ചരിത്ര പഠനം.