കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്പ് വാർഡുകൾ വിഭജിച്ചത് റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിൽ ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യുകയാണെങ്കിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിന് 86 ദിവസം മതിയെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സർക്കാർ നൽകിയ അപ്പീലിൽ സെപ്തംബർ മൂന്നിന് വാദം തുടരാനും ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.
അതേസമയം, തിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരത്തിൽ കോടതി ഇടപെടില്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഇടക്കാല ഉത്തരവ് എന്തായാലും അത് ഒരു തരത്തിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ല. തിരഞ്ഞെടുപ്പ് ഏത് സമയത്ത് നടത്തണം എന്നത് കമ്മിഷന്റെ ഭരണഘടനാ ബാദ്ധ്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആരെങ്കിലും ഇക്കാര്യത്തിൽ ഇടപെട്ടാൽ അപ്പോൾ കോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.