പഹല്‍ഗാമില്‍ ആക്രമണം നടത്തിയ രണ്ട് ഭീകരരുടെ വീടുകള്‍ ഇടിച്ചുനിരത്തി; പ്രാദേശിക ഭീകരുടെ വീടുകള്‍ ഇടിച്ചുനിരത്തിയത് കശ്മീര്‍ ഭരണകൂടമെന്ന് റിപ്പോര്‍ട്ട്

ശ്രീനഗര്‍: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ കശ്മീരികളായ രണ്ട് ഭീകരരുടെ വീടുകള്‍ പ്രാദേശിക ഭരണകൂടം ഇടിച്ചുനിരത്തിയതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. ആദില്‍ ഹുസൈന്‍ തോക്കര്‍, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. തോക്കര്‍ അനന്ത്‌നാഗ് സ്വദേശിയും ഷെയ്ഖ് പുല്‍വാമ സ്വദേശിയുമാണ്. പൊലീസ് ഇരുവരുടെയും രേഖാചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. തകര്‍ത്ത വീടുകളില്‍ സ്‌ഫോടക വസ്തുക്കളും ഉണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹാഷിം മൂസ, അലിഭായ് എന്ന തല്‍ഹ, ആദില്‍ ഹുസൈന്‍ തോക്കര്‍ എന്നിവരുടെ വിവരങ്ങളാണ് പുറത്തുവന്നത്. ഹാഷിം മൂസയും അലി ഭായിയും കഴിഞ്ഞ രണ്ട് വര്‍ഷമായി കശ്മീര്‍ താഴ്‌വരയിലുളളവരാണ്. മൂസ 2023ലാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. ശ്രീനഗറിനടുത്തുളള ബഡ്ഗാം ജില്ല കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. മൂസ വന്നതിനുശേഷം അലി രാജ്യത്തേക്ക് നുഴഞ്ഞുകയറി. ഡച്ചിഗാം കാടുകളായിരുന്നു ഇയാളുടെ പ്രവര്‍ത്തന കേന്ദ്രം.

സൗത്ത് കശ്മീര്‍ സ്വദേശി ആദില്‍ ഹുസൈന്‍ തോക്കര്‍ 2018ല്‍ പാകിസ്താനിലേക്ക് പോയി. ഭീകരവാദ പരിശീലനം തേടി തിരിച്ചെത്തി. മൂസയ്ക്കും അലിക്കും ഗൈഡായാണ് ആദില്‍ ഹുസൈന്‍ തോക്കര്‍ പ്രവര്‍ത്തിച്ചിരുന്നത്. നാലാമത്തെ ഭീകരന്റെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഭീകരരുടെ ഹെല്‍മറ്റുകളില്‍ ക്യാമറകള്‍ ഘടിപ്പിച്ചിരുന്നതായാണ് വിവരം.

© 2025 Live Kerala News. All Rights Reserved.